സ്വർണപ്പാളി വിവാദത്തിൽ ആരെയും സംരക്ഷിക്കാനോ ആർക്കെങ്കിലും സംരക്ഷണം ഒരുക്കാനോ സിപിഎമ്മില്ലെന്ന് എംവി ഗോവിന്ദൻ.  എന്ത് അന്വേഷണത്തിനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരെയും സംരക്ഷിക്കാനോ ആർക്കെങ്കിലും സംരക്ഷണം ഒരുക്കാനോ സിപിഎമ്മില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഹൈക്കോടതി നിർദേശ പ്രകാരം ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. വിവാദം ഒന്നൊഴിയാതെ ഫലപ്രദമായി ഏജൻസി അന്വേഷിക്കണം. കൃത്യമായ അന്വേഷണമാണ് വേണ്ടത്. അതിന് കാലം പ്രശ്നമില്ല. സർക്കാരിന് ഒരു ചില്ലിക്കാശിന്റെ ആവശ്യവുമില്ലെന്നും ഹൈക്കോടതി അംഗീകരിക്കുന്ന എന്ത് അന്വേഷണത്തിനും തയാറാണെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം ഭരിക്കുമ്പോള്‍ അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടെന്ന് വിഡി സതീശൻ

ശബരിമല അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടെന്ന് വിഡി സതീശന്‍. നടപടിക്രമങ്ങൾ ഒന്നും സുതാര്യമല്ല. അറ്റകുറ്റപ്പണിക്ക് എത്തിക്കും മുമ്പ് സ്വർണം അടിച്ചുമാറ്റി. സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞിട്ടും എല്ലാം മൂടിവെച്ചു. സ്വർണ്ണം പുറത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത് ആരാണ്? ആവശ്യമുള്ളപ്പോൾ എടുത്തുമാറ്റാൻ പറ്റുന്ന സാങ്കേതിക വിദ്യയിലാണ് സ്വർണം പൂശിയിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ആരാണ്? ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണം ദേവസ്വം വിജിലൻസ് മാത്രം കേസ് അന്വേഷിച്ചാൽ പോരാ. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അടക്കം രാജിവച്ചു പുറത്തു പോകണം. ജി സുധാകരന്‍റേയും അനന്തഗോപന്‍റേയും പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ കുറ്റവാളികൾ ആരാണെന്ന് കൃത്യമായി വ്യക്തമാകുമെന്നും സതീശന്‍ പറഞ്ഞു.