അത്യന്തം ക്രൂരമായ സംഭവമാണ് നടന്നിരിക്കുന്നത്. ഇതിന് പിന്നിൽ സിപിഎം പ്രവർത്തകനാണെന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്

പത്തനംതിട്ട: ഇലന്തൂരിൽ നടന്ന നരബലിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അത്യന്തം ക്രൂരമായ സംഭവമാണ് നടന്നിരിക്കുന്നത്. ഇതിന് പിന്നിൽ പിന്നിൽ സിപിഎം പ്രവർത്തകനാണെന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും സ്ഥലം സന്ദർശിച്ച സുരേന്ദ്രൻ പറഞ്ഞു.മതഭീകരവാദികളുടെ ശൈലിയിൽ നടന്ന കൊലപാതകമാണിത്. ഇതിന് പിന്നിൽ അത്തരം ശക്തികളുണ്ടെങ്കിൽ അവരെ പുറത്തെത്തിക്കണം.ലോകത്തിന് മുമ്പിൽ നാടിൻ്റെ പ്രതിച്ഛായ തകർന്നു കഴിഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നവോത്ഥാന മതിൽകെട്ടിയ സിപിഎം അംഗം എങ്ങനെയാണ് ഈ പ്രാകൃത കൃത്യം ചെയ്തതെന്ന് സിപിഎം നേതൃത്വം ജനങ്ങളോട് മറുപടി പറയണം. ശക്തമായ നടപടി ആവശ്യമാണ്. നേരത്തെയും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

ഇലന്തൂർ നരബലി കേസിൽ പിടിയിലായ ഭഗവൽ സിംഗ് പാർട്ടി അംഗമല്ല എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ബേബി ആവശ്യപ്പെട്ടു. നാടിനെ ഞെട്ടിച്ച സംഭവമാണ് ഇത്. നാടിന് അപമാനവും അമർഷവും ഉണ്ടാക്കുന്ന ഒന്നാണിത്. ദൈവ സങ്കൽപ്പങ്ങളെ അപമാനിക്കുന്ന ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും എം.എ.ബേബി പറഞ്ഞു. അന്ധവിശ്വാസങ്ങൾക്ക് എതിരെ അവബോധം വളർത്തിയെടുക്കണം എന്നും ബേബി കൊല്ലത്ത് പറഞ്ഞു. 

നരബലി: 'പ്രതികളിലൊരാൾ പുരോഗമന നിലപാട് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകൻ'
ആഭിചാരക്രിയയുടെ പേരില്‍ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദുര്‍മന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയില്‍ നില്‍ക്കുന്നെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തില്‍ നിന്നു തന്നെയാണ്. കേട്ടുകേള്‍വി മാത്രമായ കുറ്റകൃത്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലും സംഭവിക്കുകയാണ്. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മള്‍ ഓരോരുത്തരും അപമാനഭാരത്താല്‍ തലകുനിയ്‌ക്കേണ്ട സംഭവങ്ങളാണ് പുറത്തു വരുന്നതെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

YouTube video player