മുക്കം ഉമർ ഫൈസിക്കെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്ത്. വഖഫ് വിഷയത്തിൽ ഉമർ ഫൈസി കള്ളം പറയുന്നുവെന്ന് നാസർ ഫൈസി കൂടത്തായി വിമർശിച്ചു. ബോർഡിൽ ആർഎസ്എസുകാരെ നിയമിക്കാൻ ശ്രമം എന്ന് പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം: സിപിഎം വഖഫ് വേദിയിൽ നടത്തിയ പ്രസംഗത്തിൽ വഖഫ് ബോർഡ് അംഗം മുക്കം ഉമർ ഫൈസിക്കെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. വഖഫ് വിഷയത്തിൽ ഉമർ ഫൈസി കള്ളം പറയുന്നുവെന്നും ബോർഡിൽ ആർഎസ്എസുകാരെ നിയമിക്കാൻ ശ്രമം എന്ന് പ്രചരിപ്പിക്കുന്നുവെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
പുതിയ നിയമം അംഗീകരിച്ചാണ് എൽഡിഎഫ് സർക്കാർ ബോർഡ് രൂപീകരിച്ചത്. രണ്ടംഗങ്ങളെ പിന്നീട് നിയമിക്കും എന്ന് എൽഡിഎഫ് കോടതിയെ അറിയിച്ചതാണ്. രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതിൽ എതിർപ്പ് ഇല്ലെന്നാണ് ഉമർ ഫൈസി കോടതിയെ അറിയിച്ചത്. കോടതിയുടെ അന്തിമ തീർപ്പിന് ശേഷം നിയമിക്കാമെന്നാണ് സർക്കാർ പറഞ്ഞതെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
ലീഗും യുഡിഎഫും ആർഎസ്എസ് - കാസ അജണ്ട നടപ്പിലാക്കുന്നുവെന്ന് ഉമർ ഫൈസി പ്രചരിപ്പിക്കുന്നു. ഷോൺ ജോർജിന്റെ ഹർജി തള്ളണം എന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. കേന്ദ്ര നിയമവും കോടതി വിധിയും യുഡിഎഫ് അംഗീകരിച്ചാൽ അത് ആർഎസ്എസിന് വഴങ്ങലും എൽഡിഎഫും വഖഫ് ബോർഡും അംഗീകരിച്ചാൽ അത് ആർഎസ്എസിനെ പ്രതിരോധിക്കലുമാകുന്നത് വിചിത്രമാണ്. വഖഫ് ബോർഡ് സുപ്രീം കോടതിയിൽ സമ്മതിച്ച അമുസ്ലിംകളെ യുഡിഎഫ് നിയമിച്ചാൽ അത് ആർഎസ്എസ് ആകുമെന്നത് വിചിത്രമാണെന്നും നാസർ ഫൈസി കൂടത്തായി വിമർശിച്ചു.


