പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡിജിപിയോട് കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

പാലക്കാട് : കോൺഗ്രസ് കൌൺസിലർ പ്രശോഭ് വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടൽ. ദലിത് പെൺകുട്ടിയെ കൗൺസിലർ പീഡിപ്പിച്ച സംഭവത്തിൽ ഡിജിപിയിൽ നിന്നും ദേശീയ വനിതാ കമ്മീഷൻ വിശദീകരണം തേടി. അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും, ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് നൽകണമെന്നു​​​മാണ് നിർദ്ദേശം. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രന്റെ പരാതിയിന്മേലാണ് നടപടി.

Add Asianetnews as a Preferred SourcegooglePreferred

ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് തന്നെ പലതവണ പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. തന്റെ പേരിൽ എംഎൽഎമാർക്കും എംപിമാർക്കും ഒപ്പമുള്ള ചിത്രങ്ങൾ കാട്ടി രാഷ്ട്രീയ സ്വാധീനം പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. താൻ ഗർഭിണിയായപ്പോൾ പ്രശോഭ് ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ നൽകി നിർബന്ധിച്ചുവെന്നും പരാതിയിലുണ്ട്.

പരാതിയെത്തുടർന്ന് പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ലൈംഗിക അതിക്രമ കേസിൽ മുൻകൂർ ജാമ്യം തേടി പ്രശോഭ് മണ്ണാർക്കാട് എസ് ഇ എസ് ടി കോടതിയെ സമീപിച്ചിട്ചുണ്ട്. താൻ നിരപരാധിയാണെന്നും ഇത് രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസാണെന്നുമാണ് ഇയാളുടെ വാദം.