മന്ത്രി എകെ ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തം. നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കരുതെന്ന ആവശ്യം ഒരു വിഭാഗം കടുപ്പിച്ചു. എലത്തൂരിൽ എകെ ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നൽകണമെന്ന് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു

കോഴിക്കോട്: മന്ത്രി എകെ ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തം. നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കരുതെന്ന ആവശ്യം ഒരു വിഭാഗം കടുപ്പിച്ചു. എലത്തൂരിൽ എകെ ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നൽകണമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു. ജനാധിപത്യ പാര്‍ട്ടിയെന്ന നിലയിൽ ഇത്തരം അഭിപ്രായങ്ങള്‍ വരാറുണ്ടെന്നും അവ സംസ്ഥാന കമ്മിറ്റി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുക്കം മുഹമ്മദ് പറഞ്ഞു. നിയോജകമണ്ഡലം യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എലത്തൂരിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എകെ ശശീന്ദ്രൻ മത്സരിക്കില്ലെന്നാണ് പ്രതീക്ഷ. അദ്ദേഹത്തെ പോലെ ഉന്നതനായ നേതാവ് നേരത്തെ പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ടു പോകില്ലെന്നും പുതിയ ആള് സ്ഥാനാര്‍ത്ഥിയായി വരുമെന്നുമാണ് പ്രതീക്ഷയെന്നും മുക്കം മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞ ദിവസം ശശീന്ദ്രനെതിരെ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നുമാണ് വിവിധ പരിപാടികളുമായി മണ്ഡലത്തിൽ സജീവമാകുന്ന എ.കെ. ശശീന്ദ്രന്‍റെ പ്രതികരണം. എതിരഭിപ്രായങ്ങൾ സ്വാഭാവികമെന്നും തീരുമാനം പാർട്ടി എടുക്കുമെന്നും എകെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അഭിപ്രായങ്ങളെല്ലാം പരിഗണിച്ചും പരിശോധിച്ചും പാര്‍ട്ടി അതിന്‍റെ സംവിധാനത്തിൽ തീരുമാനമെടുക്കും. അഭിപ്രായങ്ങളിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. അഭിപ്രായങ്ങള്‍ പരസ്യമായിട്ട് പാടില്ലെന്നും എകെ ശശീന്ദ്രൻ പറ‌ഞ്ഞു. കോഴിക്കോട് എലത്തൂര്‍ നിയമസഭ മണ്ഡലത്തിൽ ആര് മത്സരിക്കുമെന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എൻസിപിയിൽ എകെ ശശീന്ദ്രനെതിരായ പടയൊരുക്കം ശക്തമാകുന്നത്.

YouTube video player