പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; മന്ത്രി ശശീന്ദ്രന് എതിരായ പരാതി എന്‍സിപി അന്വേഷിക്കും
പ്രാദേശിക നേതാക്കൾ തമ്മിലുള്ള തർക്കത്തിൽ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും മനപൂർവ്വമായി ഫോൺ ടാപ്പ് ചെയ്തതാണെന്നും എൻസിപി നേതാക്കള്‍ പറഞ്ഞു.
തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന പരാതി എന്‍സിപി അന്വേഷിക്കും. സംസ്ഥാന ജന. സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല. പ്രാദേശിക നേതാക്കൾ തമ്മിലുള്ള തർക്കത്തിൽ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും മനപൂർവ്വമായി ഫോൺ ടാപ്പ് ചെയ്തതാണെന്നും എൻസിപി നേതാക്കള്‍ പറഞ്ഞു.
എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗത്തിനെതിരായ പീഡന പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചതിന്‍റെ ശബ്ദരേഖ പുറത്തു വന്നതോടെയാണ് മന്ത്രി കുടുങ്ങിയത്. കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനില്‍ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരനെതിരെ സമര്‍പ്പിക്കപ്പെട്ട പരാതി നല്ല രീതിയില്‍ ഒത്തു തീര്‍ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.
പരാതി നല്‍കിയ യുവതിയുടെ പിതാവായ എന്‍സിപിയുടെ പ്രാദേശിക നേതാവിനോട് ആയിരുന്നു മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെ കേസിനെ പറ്റി അറിയാതെയാണ് വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു. പീഡന പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്.