ഹരിത ചിട്ടി തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്ന് മൂന്നാം പ്രതി മഞ്ജു . രാജ്‍കുമാറിനെയും ശാലിനിയെയും ഒരുമാസത്തെ പരിചയമേ തനിക്ക് ഉള്ളു.മലപ്പുറത്താണ് ഹെഡ് ഓഫീസ് എന്നും നാസര്‍ എന്ന അഭിഭാഷകനാണ് മുതലാളി എന്നുമാണ് ഇരുവരും തന്നോടും സ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും പറഞ്ഞിരുന്നത്.

നെടുങ്കണ്ടം: ഹരിത ചിട്ടി തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്ന് മൂന്നാം പ്രതി മഞ്ജു പറഞ്ഞു. പണം നല്‍കിയവര്‍ക്ക് രസീത് നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. ഇടപാടുകാരില്‍ നിന്ന് പൈസ പിരിച്ചിരുന്നത് രണ്ടാം പ്രതി ശാലിനിയാണെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. 

രാജ്‍കുമാറിനെയും ശാലിനിയെയും ഒരുമാസത്തെ പരിചയമേ തനിക്ക് ഉള്ളു. നാട്ടുകാരില്‍ നിന്ന് 15 ലക്ഷത്തോളം രൂപ മാത്രമേ പിരിച്ചെടുത്തിട്ടുള്ളു. പിടികൂടുമ്പോള്‍ ശാലിനിയുടെ പക്കല്‍ 2,35,000 രൂപയും രാജ്‍കുമാറിന്‍റെ പക്കല്‍ 75,000 രൂപയുമാണ് ഉണ്ടായിരുന്നത്. 

വണ്ടിപ്പെരിയാറിലാണ് താമസമെന്നാണ് രാജ്‍കുമാറും ശാലിനിയും പറഞ്ഞത്. ഇവരെ ദിവസവും കുമളിയിലേക്കോ പുളിയന്മലയിലേക്കോ വാഹനത്തില്‍ കൊണ്ട് ചെന്നാക്കിയിരുന്നത് തന്‍റെ ഭര്‍ത്താവാണ്. അവിടെ നിന്ന് വേറെ വാഹനത്തില്‍ കയറി പോകുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്.

മലപ്പുറത്താണ് ഹെഡ് ഓഫീസ് എന്നും നാസര്‍ എന്ന അഭിഭാഷകനാണ് മുതലാളി എന്നുമാണ് ഇരുവരും തന്നോടും സ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും പറഞ്ഞിരുന്നത്. കുട്ടിക്കാനം, ഏറ്റുമാനൂര്‍, മൂലമറ്റം എന്നിവിടങ്ങളിലേക്കുള്ള ബാങ്കുകളില്‍ രാജ്‍കുമാര്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു.

രണ്ട് ലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍ വാങ്ങുകയും വീട് വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തനിക്ക് സംശയം ബലപ്പെട്ടത്. ഭര്‍ത്താവിനോട് ഈ സംശയങ്ങള്‍ പങ്കുവച്ചു. അടുത്ത ദിവസം രാവിലെ ഇവരെ നേരില്‍ക്കണ്ട് പണത്തിന്‍റെ കാര്യം അന്വേഷിച്ചു. വായ്പ കൊടുത്തില്ലെങ്കില്‍ നാട്ടുകാര്‍ പ്രശ്നമുണ്ടാക്കുമെന്നും പറഞ്ഞു.നാല് കോടി 63 ലക്ഷം രൂപ ബാങ്കിലുണ്ടെന്നും പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും രാജ്‍കുമാര്‍ പറഞ്ഞു.

തുടര്‍ന്നാണ് കുട്ടിക്കാനത്തെ ബാങ്കിലേക്ക് പോയത്. പഞ്ചായത്തംഗം ആലീസും മറ്റ് ചില നാട്ടുകാരും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ബാങ്ക് മാനേജരുടെ കാബിനിലേക്ക് രാജ്‍കുമാറും ശാലിനിയും മാത്രമാണ് കയറിയത്. സംശയം തോന്നി താന്‍ വീണ്ടും ഒറ്റയ്ക്ക് ചെന്ന് അന്വേഷിച്ചപ്പോഴാണ് ബാങ്ക് അക്കൗണ്ട് അപ്പോള്‍ മാത്രമാണ് തുടങ്ങിയതെന്ന് അറിഞ്ഞത്. അടുത്ത ദിവസം പൈസ ആ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ആകുമെന്നാണ് മാനേജരോട് രാജ്‍കുമാര്‍ പറഞ്ഞതെന്നും അറിഞ്ഞു.

പുളിയന്‍മലയില്‍ വച്ച് നാട്ടുകാര്‍ കൈമാറിയപ്പോള്‍ രാജ്‍കുമാറിനെ പൊലീസ് മര്‍ദ്ദിച്ചു. നാട്ടുകാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചിട്ടില്ല. പട്ടംകോളനി സഹകരണ ബാങ്കിലെ അക്കൗണ്ട് സംബന്ധിച്ച് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. 13 വര്‍ഷം മുമ്പാണ് പട്ടംകോളനി ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയത്. ഗോപകൃഷ്ണനെതിരെ ഉയരുന്ന ആരോപണങ്ങളും അടിസ്ഥാനമില്ലാത്തതാണെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.