നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസ് ഉദ്യോഗസ്ഥരുടെ നുണ പരിശോധന തുടങ്ങി
രാജ്കുമാർ കസ്റ്റഡിയിലുളള കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് എസ്പി അടക്കമുളള ഉദ്യോഗസ്ഥർ നേരത്തെ സിബിഐയോട് പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സിബിഐ ശ്രമിക്കുന്നത്.
കൊച്ചി: നെടുങ്കണ്ടം രാജ്‍കുമാര്‍ കസ്റ്റഡി മരണക്കേസിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നുണ പരിശോധന തുടങ്ങി. കട്ടപ്പന മുൻ ഡിവൈഎസ്പി പി.പി ഷംസ് കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരായി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന അബ്ദുൾസലാമിന്റെ നുണ പരിശോധന ഉച്ചയ്ക്ക് ശേഷമാണ് നടക്കുക. ഇടുക്കി മുൻ എസ്പി കെ.ബി വേണുഗോപാലിന്റെ നുണ പരിശോധന നാളെ നടക്കും.
പൊലീസ് കസ്റ്റഡിയിൽ രാജ്കുമാർ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് ഈ ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നോയെന്നാണ് സിബിഐ പരിശോധിക്കുന്നത്. രാജ്കുമാർ കസ്റ്റഡിയിലുളള കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് എസ്പി അടക്കമുളള ഉദ്യോഗസ്ഥർ നേരത്തെ സിബിഐയോട് പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സിബിഐ ശ്രമിക്കുന്നത്.
നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്‍കുമാറിനെ മർദ്ദിച്ചുകൊന്നത ഉന്നത ഉദ്യോഗസ്ഥർക്കും അറിവുണ്ടായിരുന്നുവെന്ന് സാക്ഷിമൊഴിയുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സംഭവത്തിൽ എട്ടു പൊലീസുദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.