പുന്നമട ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടനിൽ കൂടുതൽ പേരും ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെയും യുബിസി കൈനകരിയുടെയും പരാതി. ഫൈനലിന് മുമ്പ് തിരിച്ചറിയൽ രേഖ പരിശോധിക്കും
ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നടക്കാനിരിക്കെ നടുഭാഗം ചുണ്ടനെതിരെ പരാതിയുമായി ക്ലബുകള്‍ രംഗത്ത്. ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയത്തോടെ ഒന്നാമതെത്തിയ പുന്നമട ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടനിൽ ഇതര സംസ്ഥാനത്തുനിന്നുള്ള തുഴക്കാര്‍ കൂടുതലുണ്ടെന്നാണ് പരാതി. ഇതുസംബന്ധിച്ച യുബിസി കൈനകരിയും പള്ളാത്തുരുത്തി പിബിസിയും സംഘാടകര്‍ക്ക് പരാതി നൽകി. നടുഭാഗം ചുണ്ടനിൽ തുഴഞ്ഞവരിൽ 45 പേരും ഇതര സംസ്ഥാനക്കാരാണെന്നാണ് പരാതി. പരമാവധി ഒരു വള്ളത്തിൽ 25 ശതമാനം പേര്‍ വരെ ഇതര സംസ്ഥാനക്കാരാകാമെന്നാണ് നിബന്ധന. പരാതിയുടെ അടിസ്ഥാനത്തിൽ ഫൈനലിന് മുമ്പ് തിരിച്ചറിയിൽ രേഖ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.



