ജലരാജാക്കൻമാരുടെ വേഗപ്പോര് കാത്ത് പുന്നമട; ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി; ഫൈനലുകൾ അൽപ്പസമയത്തിനകം
ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി. 23 ചുണ്ടനുകൾ അടക്കം 79 വള്ളങ്ങളാണ് പുന്നമടയിൽ മാറ്റുരയ്ക്കുന്നത്.
ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്റു ട്രോഫി ജലോത്സവത്തിന് പുന്നമടയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ജലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജാതിമത ഭേതമെന്യെ ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മുഖ്യാതിഥി സച്ചിൻ തെണ്ടുൽക്കർ പ്രഥമ ചാമ്പ്യൻസ് ലീഗ് ഫ്ലാഗ് ഓഫ് ചെയ്തു.
23 ചുണ്ടനുകൾ അടക്കം 79 വള്ളങ്ങളാണ് പുന്നമടയിൽ മാറ്റുരയ്ക്കുന്നത്. ജലോത്സവത്തിന്റെ ഭാഗമായുള്ള ചെറുവള്ളങ്ങളുടെയും പ്രദർശന ചുണ്ടൻവള്ളങ്ങളുടെയും ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണി വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടർന്ന് മാസ്ഡ്രില്ലും നടന്നു. ചെറുവള്ളങ്ങളുടെ ഫൈനലും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും ഉടന്‍ നടക്കും. വൈകിട്ട് അഞ്ച് മണിയോടെ നെഹ്റു ട്രോഫിയുടെ പുതിയ അവകാശികളെ അറിയാം.