പരാതി നൽകിയാലും തനിക്ക് ഒന്നും സംഭവിക്കില്ല എന്ന രീതിയിലാണ് എച്ച് ഒ ഡി പെരുമാറുന്നത്. സർ അല്ല അയാൾ ഒരു മൃഗമാണ്. എച്ച് ഒ ഡിയെ പേടിച്ചാ പലരും ഒന്നും പറയാത്തത്. അയാൾ പഠിപ്പിക്കാൻ യോഗ്യനല്ല.

കണ്ണൂർ: കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി നിതിന്റെ സഹപാഠി ആർച്ച. വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും ക്ലാസിൽ ബോഡി ഷെയിമിംഗ് നടത്താറുണ്ടെന്നും ആർച്ച പറഞ്ഞു. ക്ലാസ്സിൽ നേരെ പഠിപ്പിക്കാറ് പോലുമില്ല. നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു. പേടിച്ചിട്ടാണ് പലരും പരാതി നൽകാത്തത്. താൻ ഇതെല്ലാം പറഞ്ഞാൽ തന്റെ ജീവിതം എന്താകുമെന്ന് അറിയില്ലെന്നും ആർച്ച പറഞ്ഞു. പരാതി നൽകിയാലും തനിക്ക് ഒന്നും സംഭവിക്കില്ല എന്ന രീതിയിലാണ് എച്ച് ഒ ഡി പെരുമാറുന്നത്. സർ അല്ല അയാൾ ഒരു മൃഗമാണ്. എച്ച് ഒ ഡിയെ പേടിച്ചാ പലരും ഒന്നും പറയാത്തത്. അയാൾ പഠിപ്പിക്കാൻ യോഗ്യനല്ല. ലത ടീച്ചർ കുട്ടികൾ നന്നായി പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. ടീച്ചർ ഇത്തരത്തിൽ പെരുമാറില്ലെന്നും നിതിന്റെ സഹപാഠി ആർച്ച പറഞ്ഞു. അതേസമയം മുമ്പും പരാതി നൽകിയിട്ടുണ്ടെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും അഞ്ചാം വർഷ വിദ്യാർഥിനി കീർത്തി പറഞ്ഞു. നിതിൻ രാജിന്റെ മരണത്തിൽ അഞ്ചരക്കണ്ടി കോളേജിലെ വിദ്യാർത്ഥികൾ നേരത്തെ പ്രതികരിച്ചിരുന്നു. ഡോ. എം കെ റാം സ്ഥിരം പ്രശ്നക്കാരനെന്നാണ് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ. 

സ്ഥിരമായി മോശം ഭാഷ ഉപയോ​ഗിക്കും. പതിവായി ബോഡി ഷെയ്മിം​ഗ് ചെയ്യുമായിരുന്നു. ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും. നേരത്തെയും രണ്ട് തവണ റാമിനെ സസ്പെൻഡ് ചെയ്തിരുന്നു എന്നും വിദ്യാർത്ഥികൾ പറയുന്നു. ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍റെ മരണത്തിൽ പ്രതി ചേര്‍ത്ത ഡോ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയിരിക്കുന്നത്. അതേസമയം അവസാന വര്‍ഷ വിദ്യാര്‍ത്ഥികൾ ഇന്ന് പ്രത്യക്ഷ സമരം നടത്തിയിരുന്നു. ക്ലാസുകള്‍ ബഹിഷ്കരിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. നിതിൻ രാജിന്‍റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും തങ്ങള്‍ കഴിഞ്ഞ കാലങ്ങളിൽ കൊടുത്ത പരാതികളിൽ നടപടി വേണമെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇന്നലെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.