മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിനാൽ എം കെ റാമിന്‍റെ ആദ്യ അറസ്റ്റ് അസാധുവാക്കിയിരുന്നു. അന്വേഷണ സംഘത്തിന്‍റെ ഗുരുതര വീഴ്ച മൂലമാണ് റാമിനെ കോടതി വിട്ടയച്ചത്. അറസ്റ്റിന്‍റെ കാരണം പ്രതിയെ രേഖാമൂലം അറിയിക്കുന്നതിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വീഴ്ചയുണ്ടായത്.

കണ്ണൂര്‍: അ‍ഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ മുഖ്യപ്രതി ഡോക്ടര്‍ എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ തലശ്ശേരി കോടതിയിൽ അപേക്ഷ നൽകി അന്വേഷണ സംഘം. മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിനാൽ എം കെ റാമിന്‍റെ ആദ്യ അറസ്റ്റ് അസാധുവാക്കിയിരുന്നു. അന്വേഷണ സംഘത്തിന്‍റെ ഗുരുതര വീഴ്ച മൂലമാണ് റാമിനെ കോടതി വിട്ടയച്ചത്. അറസ്റ്റിന്‍റെ കാരണം പ്രതിയെ രേഖാമൂലം അറിയിക്കുന്നതിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വീഴ്ചയുണ്ടായത്. സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേസിന്‍റെ തുടരന്വേഷണത്തിനായി പുതിയ ഉദ്യോഗസ്ഥരേയും നിയോഗിച്ചു.

മൂന്ന് മാസത്തിലേറെയായി ഒളിവില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ എം കെ റാമിന്‍റെ അറസ്റ്റിലെ നടപടി ക്രമങ്ങളിലാണ് അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ചയുണ്ടായത്. അറസ്റ്റിന്‍റെ കാരണങ്ങള്‍ പ്രതിയെ രേഖാമൂലം അറിയിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് റാമിന് പുറത്തിറങ്ങാന്‍ അവസരമൊരുങ്ങിയത്. ഇത് അന്വേഷണ സംഘത്തിന്‍റെ ഗുരതര വീഴ്ചയാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കോടതി വിട്ടയച്ച റാമിനെ കോടതി വളപ്പില്‍ വെച്ച് വീണ്ടും കൂട്ടി കൊണ്ടുപോയതും പിന്നീട് വിട്ടയച്ചതുമെല്ലാം വിവാദമായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറെ അറസ്റ്റ് വിവരം അറിയിക്കാന്‍ വൈകിയെന്നും ആരോപണമുണ്ട്. ക്രൈംബ്രാഞ്ചിന്‍റെ വീഴ്ചയില്‍ കടുത്ത അതൃപ്തിയിലായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

വീഴ്ച വ്യക്തമായതിന് പിന്നാലെ അന്വേഷണ സംഘത്തെയും മാറ്റി. എസ് പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് ഐ ജി അജിതാ ബീഗത്തിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. റാമിന് പുറത്തിറങ്ങാന്‍ അവസരമൊരുങ്ങിയതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് നിതിന്‍ രാജിന്‍റെ കുടംബം പ്രതികരിച്ചു. നിതിന്‍ രാജിന്‍റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ ഡോക്ടര്‍ എം കെ റാമിനെ ഞായറാഴ്ച രാത്രിയിലാണ് കര്‍ണാടകയിലെ കുടകില്‍ നിന്നും അന്വേഷണ സംഘം പിടികൂടിയത്.

YouTube video player