'അത് പറയാൻ പാടില്ലാത്തതാണ്'; എം.എം മണിയുടെ പരാമർശത്തിൽ ചെയർ ഇ കെ വിജയൻ
ഇന്നലെ മണിയുടെ വിവാദ പരാമർശത്തിന് പിന്നാലെ ചെയറിലിരുന്ന വിജയൻ സ്പീക്കറുടെ സെക്രട്ടറിയോട് പറയുന്നതിൻറെ സഭാ ടീവി വീഡിയോ
തിരുവനന്തപുരം : വടകര എംഎൽഎ കെകെ രമക്കെതിരായ എം എം മണിയുടെ പരാമർശം പറയാൻ പാടില്ലാത്തതായിരുന്നുവെന്ന് സ്പീക്കറുടെ ചുമതല വഹിച്ച് ആ സമയത്ത് സഭയിലെ ചെയറിലുണ്ടായിരുന്ന സിപിഐ എംഎൽഎ ഇ കെ വിജയൻ. ഇന്നലെ മണിയുടെ വിവാദ പരാമർശത്തിന് പിന്നാലെ ചെയറിലിരുന്ന വിജയൻ സ്പീക്കറുടെ സെക്രട്ടറിയോട് പറയുന്നതിൻറെ സഭാ ടീവി വീഡിയോ പുറത്ത് വന്നു. മണിയുടെ പരാമർശത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും പരിശോധിക്കണമെന്നും സ്പീക്കർ എംബി രാജേഷ് നിലപാടെടുക്കുമ്പോഴാണ് ചെയറിലിരുന്ന ഇകെ വിജയൻ മണിയെ തള്ളിപ്പറയുന്ന വീഡിയോ പുറത്ത് വന്നത്.
'മണിയുടെ പരാമർശത്തിൽ തെറ്റില്ല, മാപ്പുപറയേണ്ടതില്ല': എ വിജയരാഘവൻ
കെകെ രമയെ നിയമസഭയിൽ വെച്ച് അധിക്ഷേപിച്ച് സംസാരിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവൻ രംഗത്തെത്തി. എം എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമാണ് വിജയരാഘവൻ വിഷയത്തിൽ പ്രതികരിച്ചത്. മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് സിപിഎം നേതാവിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.
എന്നാൽ അതേ സമയം, എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ വിഷയത്തിൽ എംഎം മണിക്കൊപ്പമില്ല. പരാമര്‍ശം പാടില്ലായിരുന്നുവെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. കെ.കെ രമക്കെതിരായ പദപ്രയോഗം എം എം മണിക്ക് ഒഴിവാക്കാമായിരുന്നു. പദവി പരിഗണിച്ചെങ്കിലും മണിക്ക് അത് ചെയ്യാമായിരുന്നുവെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
'നിരന്തരം വേട്ടയാടുന്നു, പക്ഷേ തളര്‍ത്താമെന്ന് കരുതണ്ട', മണിയെ മുഖ്യമന്ത്രി തിരുത്തുമെന്ന് കരുതി': കെ കെ രമ
നിയമസഭയിൽ സിപിഎം എംഎൽഎ, എംഎം മണി നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ പ്രതികരിച്ച് വടകര എംഎൽഎ കെകെ രമ. അധിക്ഷേപങ്ങളിലൂടെ തന്നെ തളർത്താമെന്ന് കരുതണ്ടെന്നും ശക്തമായ വിമർശനം ഇനിയും ഉന്നയിക്കുമെന്നും കെകെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിരന്തരമായി തന്നെ വേട്ടയാടുകയാണ്. മണിയുടെ പ്രസ്താവന മുഖ്യമന്ത്രി തിരുത്തും എന്ന് പ്രതീക്ഷിച്ചുവെന്നും കെകെ രമ പറഞ്ഞു.
'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എംഎം മണിയുടെ നിയമസഭയിലെ പ്രസംഗം.ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. നടുക്കളത്തിലിറങ്ങി പ്രതിഷേധം ശക്തമായതോടെ ഒരു ഘട്ടത്തിൽ സഭ നിര്‍ത്തി വെക്കേണ്ടി വന്നു. പത്ത് മിനിറ്റിന് ശേഷം സ്പീക്കർ സഭ നടപടികൾ പുനരാരംഭിച്ചതോടെ പ്രസംഗത്തെ തിരുത്താതെ ന്യായീകരിച്ച് മണി വീണ്ടുമെത്തി. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വീക്ഷണത്തിൽ തോന്നിയ കാര്യമാണ് പറഞ്ഞതെന്നുമാണ് മണിയുടെ ന്യായീകരണം.മുഖ്യമന്ത്രി പിണറായി വിജയനും മണിയെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.