പിജി വിദ്യാർത്ഥികളുടെ ഉത്തരപേപ്പർ കാണാതായ സംഭവം: പത്ത് ദിവസമായിട്ടും നടപടിയെടുക്കാതെ കാലടി സർവ്വകലാശാല
സംസ്കൃത സാഹിത്യ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ 62 വിദ്യാർത്ഥികളുടെ 276 ഉത്തര പേപ്പറുകളാണ് എവിടെയാണെന്ന് വിശദീകരിക്കാനാകാതെ അധികൃതർ മുഖത്തോട് മുഖം നോക്കുന്നത്.
കാലടി: കാലടി സർവ്വകലാശാലയിലെ പിജി വിദ്യാർത്ഥികളുടെ ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ പത്ത് ദിവസമായിട്ടും നടപടിയില്ല. 62 വിദ്യാർത്ഥികളുടെ ഉത്തരപേപ്പർ കാണാതായതോടെ പിജി സംസ്കൃത സാഹിത്യ റിസൽട്ടും വൈകുകയാണ്. സംഭവത്തിൽ സസ്പെൻഷനിലായ മൂല്യ നിർണ്ണയ സമിതി ചെയർമാനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടന സമരവും തുടങ്ങി.
സംസ്കൃത സാഹിത്യ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ 62 വിദ്യാർത്ഥികളുടെ 276 ഉത്തര പേപ്പറുകളാണ് എവിടെയാണെന്ന് വിശദീകരിക്കാനാകാതെ അധികൃതർ മുഖത്തോട് മുഖം നോക്കുന്നത്. ആശങ്കയോടെ വൈസ് ചാൻസിലറെ കാണാനെത്തിയ വിദ്യാർത്ഥികളോട് മിണ്ടാൻപോലും ആരും ഒരുക്കമാകുന്നില്ല. സർവ്വകലാശാലയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷപോയ വിദ്യാർത്ഥികൾ പ്രശ്നം ഗവർണറുടെ ശ്രദ്ധയിലുമെത്തിച്ചിട്ടുണ്ട്. ഗവർണ്ണടുടെ നടപടിയിലാണ് ഇനി ഇവരുടെ പ്രതീക്ഷ
ഉത്തര പേപ്പറുകൾ മൂല്യ നിർണ്ണയത്തിന് ശേഷം തിരിച്ചെൽപ്പിച്ചെന്നാണ് ചെയർമാൻ ഡോ. കെഎ സംഗമേശൻ വ്യക്തമാക്കുന്നത്. കിട്ടിയില്ലെന്ന് വകുപ്പ് മേധാവി കെ ആർ അംബിക പറയുന്നു. സംഭവത്തിൽ ഡോ. കെഎ സംഗമേശനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ തിരികെ ഏൽപ്പിച്ച് പേപ്പർ മോഷണം പോയതിന് ചെയർമാനെ സസ്പെന്‍റ് ചെയ്ത നടപടിയെ എതിർക്കുകയാണ് ഇടത് അധ്യാപക സംഘടനയായ അസ്യൂട്ട്.
നാക് അക്രഡിറ്റേഷൻ എ പ്ലസ് കാറ്റഗറിയിലേക്ക് മാറ്റാനുള്ള നടപടികൾ ഒരു ഭാഗത്ത് പുരോഗമിക്കുമ്പോഴാണ് സർവ്വകലാശാലയ്ക്ക് ഗുരുതര പിഴവ് സംഭവിച്ചിട്ടുള്ളത്. ഇത് തുടർനടപടികളെ ബാധിക്കുമോ എന്ന ആശങ്കയും അധ്യാപകർ ഉയർത്തുന്നുണ്ട്. വിഷയം ചർച്ച ചെയ്യാൻ ഈമാസം 30ന് സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം ചേരുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona