28 ലക്ഷം രൂപ കോഴ നൽകിയിട്ടും നിയമനമില്ല; സ്കൂളിന് മുന്നിൽ സമരത്തിനൊരുങ്ങി അധ്യാപിക
അധ്യാപക നിയമനത്തിനായി രമ്യ 28 ലക്ഷം രൂപ മാനേജ്മെന്‍റിന് നൽകിയിരുന്നു. എന്നാൽ 34 ലക്ഷം രൂപ നൽകിയ മറ്റൊരാൾക്ക് മാനേജ്മെന്റ് നിയമനം നൽകിയെന്നാണ് രമ്യ ആരോപിക്കുന്നത്.
കോഴിക്കോട്: യുപി സ്കൂൾ നിയമനത്തിന് 28 ലക്ഷം രൂപ കോഴ നൽകിയിട്ടും നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് അധ്യാപിക സ്കൂളിന് മുന്നിൽ സമരത്തിനൊരുങ്ങുന്നു. കോഴിക്കോട് പേരാമ്പ്ര വെള്ളിയൂർ എയുപി സ്കൂളിന് മുന്നിലാണ് അധ്യാപിക പി ആർ രമ്യ സമരത്തിന് തയ്യാറെടുക്കുന്നത്. എന്നാൽ രമ്യയ്ക്ക് നല്‍കിയത് താൽക്കാലിക നിയമനമെന്നും അനധികൃതമായി അവധിയിൽ പോയതിനെത്തുടര്‍ന്നാണ് ഇവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയതെന്നും സ്കൂള്‍ മാനേജ്മെന്‍റ് വിശദീകരിച്ചു.
2019 ലാണ് വെള്ളിയൂർ എ.യു.പി സ്കൂളിൽ ഹിന്ദി അധ്യാപക തസ്തികയ്ക്കായി പി ആർ രമ്യ 28 ലക്ഷം രൂപ കോഴ നൽകിയത്. 2022 ൽ ഒഴിവ് വരുന്ന തസ്തികയിലേക്ക് നിയമനം ഉറപ്പ് നൽകി മാനേജ്മെന്റിന്‍റെ പേരിൽ പണം വാങ്ങിയത് സ്കൂളിലെ രണ്ട് അധ്യാപകരാണെന്ന് രമ്യ ആരോപിക്കുന്നത്. എന്നാൽ, 36 ലക്ഷം രൂപ നൽകിയ മറ്റൊരു അധ്യാപകന് ഇപ്പോള്‍ നിയമനം നല്‍കാന്‍ തീരുമാനം വന്നതോടെയാണ് രമ്യ സ്കൂളിന് മുന്നില്‍ ബോര്‍ഡ് വച്ച് സമരത്തിനൊരുങ്ങുന്നത്. പ്രാദേശിക സിപിഎം നേതൃത്വവും രമ്യയുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമനം ഉറപ്പെന്ന പ്രതീക്ഷയിൽ രമ്യ ഒന്നര വർഷത്തോളം സ്കൂളിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു. പണം വാങ്ങിയതായി രമ്യ ആരോപിക്കുന്ന അധ്യാപകനായ മധുസൂധനന്‍ ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടും നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗവുമാണ്. അതേസമയം, രമ്യയ്ക്ക് താല്‍ക്കാലക നിയമനമാണ് നല്‍കിയതെന്നും അനധികൃതമായി അവധിയില്‍ പോയതിനെത്തുടര്‍ന്നാണ് ഇവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വന്നതെന്നും മാനേജ്മെന്‍റ് വിശദീകരിച്ചു. എന്നാല്‍, പണം വാങ്ങിയതിനെക്കുറിച്ച് മാനേജ്മെന്‍റ് പ്രതികരിച്ചിട്ടില്ല.
ഇനി പുതിയ പഠനകാലം, സ്‍കൂളുകള്‍ തുറന്നു
സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നടന്നത്. കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണ്. കൊവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. വിദ്യാലയം നാടിന്‍റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമാണ്. ജാതിയോ മതമോ കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്നില്ല. മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രണ്ടു വർഷത്തെ കൊവിഡ് ഇടവളേയ്ക്ക് ശേഷമാണ് സംസ്ഥാനം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക് കടന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളിലേക്ക് 43 ലക്ഷം കുട്ടികളാണെത്തിയത്. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്‌ളാസിൽ ചേർന്നിരിക്കുന്നത്. രണ്ടു വർഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. പാഠപുസ്തക, യൂണിഫോം വിതരണം 90 ശതമാനം പൂർത്തിയായി. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‍നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരും. ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല. എല്ലാം പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഭക്ഷണം പങ്കുവയ്കകരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികൾക്കും12നും 14നും ഇടയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്.