ഒരു കണ്ണട വാങ്ങാൻ പൊതുഖജനാവിൽ നിന്ന് 30,500 രൂപ! പ്രതികരണമില്ല, മറുപടിയർഹിക്കുന്നില്ലെന്ന് മന്ത്രി ബിന്ദു
കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതോടെ മന്ത്രി മൈക്ക് ഓഫ് ചെയ്തു. മന്ത്രി കേരളീയം പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഷയം മാധ്യമപ്രവർത്തകർ ഉന്നയിച്ചത്.

തിരുവനന്തപുരം : ആറുമാസം മുൻപ് വാങ്ങിയ കണ്ണടയ്ക്ക് 30500 രൂപ പൊതുഖജനാവിൽ നിന്നും അനുവദിച്ചതിനോട് പ്രതികരിക്കാൻ തയ്യാറാകാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ മന്ത്രിയുടെ മറുപടി. കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതോടെ മന്ത്രി മൈക്ക് ഓഫ് ചെയ്തു. മന്ത്രി കേരളീയം പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഷയം മാധ്യമപ്രവർത്തകർ ഉന്നയിച്ചത്.
ആറുമാസം മുൻപ് വാങ്ങിയ കണ്ണടയ്ക്ക് 30500 രൂപയാണ് പൊതുഖജനാവില്‍നിന്ന് അനുവദിച്ച് ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രില്‍ 28 നാണ് മന്ത്രി ആര്‍ ബിന്ദു പുതിയ കണ്ണട വാങ്ങിയത്. അന്ന് തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാന്‍ പൊതുഭരണ വകുപ്പിന് മന്ത്രി അപേക്ഷ നല്‍കി. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ടാവാം പണം അനുവദിച്ചുകിട്ടാന്‍ വൈകി. പരാതിയായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് വേഗത്തിലാക്കിയതെന്നാണ് സൂചന.
മന്ത്രി ആർ. ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായത് 30500 രൂപ: തുക അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്ത്
ആർ ബിന്ദുവിനെ കെഎസ് യു പ്രവർത്തകർ തടഞ്ഞു
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനെ കെഎസ് യു പ്രവർത്തകർ തടഞ്ഞു. കേരള വർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്നാരോപിച്ച് പത്തിലധികം പ്രവർത്തകരെത്തിയാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കനകക്കുന്നിൽ വാർത്ത സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. കെഎസ്യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്‌യു കാർ തന്നെ തടയുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ഏറെ കാലമായി അവർ എനിക്ക് പിന്നിലുണ്ടെന്നുമായിരുന്നു വിഷയത്തിൽ ആർ ബിന്ദുവിന്റെ പ്രതികരണം.