മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം: മൂന്നാം വട്ട ചര്‍ച്ചയിലും പരിഹാരമായില്ല, ഫെബ്രുവരി ആറിന് വീണ്ടും ചര്‍ച്ച
എന്നാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലേക്ക് മാനേജ്‍മെന്‍റ് എത്തിയത് പ്രതീക്ഷ നല്‍കുന്നെന്ന് എ എം ആരിഫ് എം പി പറഞ്ഞു.
കൊച്ചി: തൊഴില്‍ തര്‍ക്കം പരിഹരിക്കാനുള്ള മുത്തൂറ്റ് ഫിനാന്‍സിലെ മൂന്നാം വട്ട ചര്‍ച്ചയിലും പരിഹാരമായില്ല. ഫെബ്രുവരി ആറാം തിയതി വീണ്ടും ചര്‍ച്ച നടത്തും. എന്നാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലേക്ക് മാനേജ്‍മെന്‍റ് എത്തിയത് പ്രതീക്ഷ നല്‍കുന്നെന്ന് എ എം ആരിഫ് എം പി പറഞ്ഞു. വേതന വർദ്ധനവ് ആവശ്യപ്പെട്ട് മാനേജ്‍മെന്‍റിനെതിരെ സമരം ചെയ്ത 164 തൊഴിലാളികളെ പിരിച്ചുവിടുകയും 43 ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടർന്നാണ് സിഐടിയു അനുകൂല സംഘടന മുത്തൂറ്റിൽ സമരം തുടങ്ങിയത്.
ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്‍റെയും തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണറുടെയും സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച നടന്നത്. സമരം അക്രമത്തിലേക്ക് നീങ്ങിയതോടെയാണ് ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച് ഒത്ത് തീർപ്പ് ചർച്ചകൾക്ക് നിർദ്ദേശിച്ചത്. സിഐടിയുവിന് വേണ്ടി എ എം ആരിഫ് എം പി, കെ ചന്ദ്രൻ പിള്ള, കെ എൻ ഗോപിനാഥ് എന്നിവരും ജീവനക്കാരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. മുത്തൂറ്റ് മാനേജ്‍മെന്‍റിന് വേണ്ടി നാല് പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.
Read More:മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം; മൂന്നാം വട്ട ചർച്ചയ്ക്ക് തുടക്കം...