സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാൻസലർ നിയമനത്തിന് സ്റ്റേ ഇല്ല,യുജിസിയെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
വിസിയുടെ പേര് ശുപാർശ ചെയ്യാനുളള അവകാശം സർക്കാരിനെന്ന് എ ജി.താൽക്കാലിക നിയമനങ്ങൾക്ക് പോലും യുജിസി മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഗവർണറുടെ അഭിഭാഷകൻ.ഹർജി വെളളിയാഴ്ച പരിഗണിക്കാനായി മാറ്റി
കൊച്ചി: സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനം ചോദ്യം ചെയ്ത് ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ലെന്ന് ഹൈക്കോടതി .വിസിയുടെ പേര് ശിപാർശ ചെയ്യാനുളള അവകാശം സർക്കാരിനെന്ന് എ ജി വാദിച്ചു.താൽക്കാലിക നിയമനങ്ങൾപോലും യുജിസി മാനദണ്ഡങ്ങൾ പാലിച്ചേ നിയമിക്കാനാകൂ എന്ന് ഗവർണറുടെ അഭിഭാഷകൻ വാദിച്ചു.സമാനമായ മറ്റൊരു കേസുകൂടി ഉണ്ടെന്നും അതിനൊപ്പം ഈ ഹർജി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. യുജിസിയെക്കൂടി ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി നിർദേശം നല്‍കി. ഇടക്കാല ഉത്തരവ് വേണമെന്ന് എജി ആവശ്യപ്പെട്ടു, നിയമനം ഇപ്പോൾ സ്റ്റേ ചെയ്യാനാകില്ലെന്നും വെളളിയാഴ്ച കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് ഡോ. സിസ തോമസിന് വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ കെടിയു വിസിയുടെ ചുമതല നൽകിയത്. വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ എം എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടർ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്തിന്‍റെ പരാതിയിലായിരുന്നു നടപടി.
അതിനിടെ കെ ടി യു വി സി ക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. സാങ്കേതിക സർവ്വകലാശാലയിൽ എത്തിയ വിസിയെ പ്രധാന കവാടത്തിലെ മുന്നിൽ വച്ച് എസ്എഫ്ഐ പ്രവർത്തകർ വാഹനം തടഞ്ഞു കരിങ്കൊടി കാണിച്ചു. പോലീസ് എത്തി പ്രവർത്തകരെ ബലമായി പിടിച്ചു മാറ്റിയ ശേഷമാണ് വിസി അകത്തേക്ക് പ്രവേശിച്ചത്.
ഗവര്‍ണറുടെ നോട്ടീസ്: 10 വിസിമാരും വിശദീകരണം നല്‍കി, ഹിയറിങ് നടത്താന്‍ രാജ്‍ഭവന്‍