മകൻ ആത്മഹത്യചെയ്തതിന്‍റെ കാരണം അറിയാൻ രണ്ട്മാസമായി പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് മലപ്പുറം എടവണ്ണപ്പാറ സ്വദേശികളായ വൃദ്ധദമ്പതിമാര്‍
മലപ്പുറം: മകൻ ആത്മഹത്യചെയ്തതിന്‍റെ കാരണം അറിയാൻ രണ്ട്മാസമായി പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് മലപ്പുറം എടവണ്ണപ്പാറ സ്വദേശികളായ വൃദ്ധദമ്പതിമാര്‍. കഴിഞ്ഞ ജൂൺ രണ്ടിനാണ് അപ്പുയെന്ന 26 കാരൻ വീട്ടില്‍ തൂങ്ങിമരിച്ചത്. എടവണ്ണപ്പാറയില്‍ പെട്ടിക്കട നടത്തുകയാണ് അപ്പുട്ട്യേട്ടനും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ അമ്മിണിയും. ഇവരുടെ ഇളയ മകൻ അപ്പു കഴിഞ്ഞ ജൂണ്‍ 2 ന് ഉച്ചക്കാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. രാവിലെ സന്തോഷത്തോടെ അപ്പുവിനോട് യാത്രപറഞ്ഞിറങ്ങിയ ഈ മാതാപിതാക്കള്‍ അറിഞ്ഞില്ല ഉച്ചക്ക് മകൻ ഈ കടുംകൈ ചെയ്യുമെന്ന്.
ഉച്ച വരെയുള്ള സമയത്തിനിടയില്‍ വന്ന ചില ഫോൺ കോളുകളാണ് മകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് ഇവരുടെ സംശയം. അതാരാണ് വിളിച്ചതെന്ന് കണ്ടെത്തണം. എന്താണ് സംഭവിച്ചതെന്നറിയണം. അതിനായി എസ് പി മുതല്‍ വാഴക്കാട് പൊലീസ് സ്റ്റേഷൻ വരെ പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ വൃദ്ധ ദമ്പതിമാര്‍. പ്രണയനൈരാശ്യമാണ് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വാഴക്കാട് പൊലീസ് പറയുന്നത്. അത് പറഞ്ഞിട്ടു ഇവര്‍ക്ക് ബോധ്യപെടുന്നില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.
