ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ദേഹാസ്വാസ്ഥ്യം ഉണ്ടായ മത്സ്യ തൊഴിലാളികളിൽ ഒരാൾ മരിച്ചു. ബോട്ടിന്റെ എഞ്ചിനിൽ ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെ നാല് തൊഴിലാളികളാണ് കുഴഞ്ഞു വീണത്.
കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ദേഹാസ്വാസ്ഥ്യം ഉണ്ടായ മത്സ്യ തൊഴിലാളികളിൽ ഒരാൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഷഹബേദ് ദാസ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ബോട്ടിന്റെ എഞ്ചിനിൽ ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെ നാല് തൊഴിലാളികൾ കുഴഞ്ഞു വീണത്.
ബേപ്പൂർ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കരയിൽ നിന്നും 15 നോട്ടിക്കൽ മൈൽ അകലെ ആയതിനാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായതായി മത്സ്യ തൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് ആംബുലൻസിന്റെ എഞ്ചിൻ തകരാറിൽ ആയതിനാൽ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന സ്പീഡ് ബോട്ടിലാണ് മത്സ്യ തൊഴിലാളികളെ കരയ്ക്കെത്തിച്ചത്. പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷഹബേദ് മരിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായ മറ്റ് മൂന്ന് പേർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എഞ്ചിൻ റൂമിൽ നിന്നും കെമിക്കൽ കലർന്ന വായു ശ്വസിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
