വയനാട്ടില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗ്സ്; രോഗം ബെംഗളൂരുവില്‍ നിന്നെത്തിയ ആള്‍ക്ക്
ഇന്ന് രാവിലെയാണ് ഇയാള്‍ വയനാട്ടിൽ എത്തിയത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് നെഗറ്റീവാണ്.
വയനാട്: വയനാട്ടില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ ജോലിചെയ്യുന്ന 39 വയസുകാരനാണ് കര്‍ണാടകയില്‍ വെച്ച് രോഗം സ്ഥിരികരിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ മാനന്തവാടി ജില്ലാ ആശുപത്രിയെലെത്തിച്ച് പരിശോധനകള്‍ നടത്തി. വയനാട്ടില്‍ വിദഗ്ധ ചികില്‍സയില്ലാത്തതിനാല്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ജില്ലാ ആശുപത്രി നല്‍കുന്ന വിവരം. ബെംഗളൂരുവില്‍ നിന്നും രോഗം സ്ഥിരീകരിച്ചതിനാല്‍ ജില്ലയിലുള്ളവര്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഇതോടെ പതിനൊന്നായി. രാജ്യത്ത് ഇരുപതിലേറെ സംസ്ഥാനങ്ങളിലായി 8848 പേരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തി. ബ്ലാക്ക് ഫംഗസ് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നായ അംഫോട്ടറിസിൻ ഉത്പാദനം കൂട്ടി. പ്രമേഹ രോഗികളിലും സ്റ്റിറോയിഡ് നല്‍കിയവരിലുമാണ് രോഗം കൂടുതലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കൊവിഡ് രോഗികളിലോ, രോഗം ഭേദമായവരിലോ തലവേദന, കണ്ണുവേദന, കണ്ണിൽ തടിപ്പ്, മുഖത്ത് നീര് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഫംഗസ് പരിശോധന നടത്തണം എന്ന് എയിംസ് ഡയറക്ടർ റൺദീപ് ഗുലേരിയ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona