'ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ തമ്മിലടിച്ചാൽ ജനം പുച്ഛിക്കും', കൊവിഡ് പോരാട്ടത്തിൽ സർക്കാരിന് പിന്തുണ: വിഡി സതീശൻ
രമേശ് ചെന്നിത്തല തന്നെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ടെന്നു എല്ലാം പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ നൽകുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കും. പ്രതിപക്ഷ ധർമം നിർവഹിക്കും. സർക്കാരിന്റെ തീരുമാനങ്ങൾ പരിശോധിച്ച് തെറ്റുകളിൽ നിന്ന് അവരെ തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവർത്തിക്കുന്ന പ്രതിപക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെസി വേണുഗോപാലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല തന്നെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ടെന്നും എല്ലാം പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിലെ മുതിർന്ന നേതാക്കളെയും രണ്ടാം തലമുറ നേതാക്കളെയും ഏകോപിപ്പിച്ചു മുന്നോട്ടു പോകും. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കോൺഗ്രസിലെ പുനഃസംഘടന - നടപടിക്രമം അഖിലേന്ത്യാ കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ തോൽവിയുടെ കാരണം അന്വേഷിച്ച് റിപ്പോർട്ട് അവർ നൽകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
ഗ്രൂപ്പുകൾ മഹാപാപമാണെന്ന നിലപാടിൽ ഇപ്പോൾ പോകേണ്ടതില്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോൾ മുൻതൂക്കം നൽകുന്നതെന്നും കെസി വേണുഗോപാലും പ്രതികരിച്ചു. കാലം ആവശ്യപ്പെടുന്നത് അതാണ്. ഗ്രൂപ്പുകളെ ഫിനിഷ് ചെയ്തു മുന്നോട്ടു പോകണം എന്ന് ചിലർക്ക് ഉണ്ടാകും. പാർട്ടിക്ക് മുൻതൂക്കം നൽകുകയാണ് ലക്ഷ്യം. ഉത്തരവാദിത്തപ്പെട്ട നേതാക്കളും അതിനനുസരിച്ച് പെരുമാറുമെന്നാണ് കരുതുന്നുവെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona