നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിൽ ഡോ. ഷമ മുഹമ്മദ് പ്രതികരണവുമായി രംഗത്ത്. താൻ നിരസിക്കപ്പെട്ടെങ്കിലും പരാജയപ്പെട്ടില്ലെന്നും, സ്ത്രീകളെ സഹായിക്കാൻ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കുന്നതായും ഷമ ഫേസ്ബുക്കിൽ കുറിച്ചു.
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നിലെ പ്രതികരണവുമായി ഡോ. ഷമ മുഹമ്മദ്. കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ താൻ രാഹുൽ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ഷമ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭയിലും ലോക്‍സഭയിലുമായി സ്ത്രീകൾക്ക് കോണ്‍ഗ്രസ് നൽകിയ സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഷമ രംഗത്ത് വന്നിട്ടുള്ളത്. നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ലെന്നും ഷമ കൂട്ടിച്ചേർത്തു.
സ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
രാഷ്ട്രീയ കേരളം എന്നും ചർച്ച ചെയ്യുന്ന ഒന്നാണ് തെരഞ്ഞെടുപ്പുകളിലെ സ്ത്രീ പ്രാതിനിധ്യം. ഓരോ പൊതുവേദികളിലും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ഭരണരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചും വാചാലനാകാറുള്ള സിപിഎം എന്തുകൊണ്ട് അത് പ്രവർത്തിയിൽ കൊണ്ടു വരുന്നില്ല എന്ന ചോദ്യത്തിന്, രാഷ്ട്രീയത്തിലും ഭരണരംഗത്തും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. സ്ത്രീ സംവരണ ബില്ലിനെയടക്കം ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎമ്മിന്‍റേതെങ്കിലും, സ്ഥാനാർത്ഥി നിർണയം വരുമ്പോൾ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പിന്നോട്ട് പോകുന്നുണ്ടോ എന്ന ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്ത്രീകളെ നിസാരമായി കാണുന്ന ചിന്താഗതി പാർട്ടിക്കില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. 'സ്ത്രീകൾക്ക് മികച്ച പ്രാതിനിധ്യം നൽകണം എന്ന് തന്നെയാണ് പാർട്ടി നൽകിയിട്ടുള്ള കർശനമായ നിർദ്ദേശം. ആ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ തന്നെ സ്ത്രീകളെ പരമാവധി ഉൾക്കൊള്ളിക്കുവാനുള്ള ശ്രമങ്ങൾ എല്ലാ തലത്തിലും നടന്നിട്ടുണ്ട്. എന്നാൽ, ചില സ്ഥലങ്ങളിൽ ആ ശ്രമം പൂർണ്ണമായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. എല്ലായിടത്തും ഒരേപോലെ ഇടപെടാൻ സാധിക്കാത്ത ചില സാഹചര്യങ്ങൾ കാരണമാണ് ഇത് സംഭവിക്കുന്നത്,' മുഖ്യമന്ത്രി വിശദീകരിച്ചു.

