എറണാകുളം കണ്ടനാട് പള്ളിയിലെ സംഘര്‍ഷം; നാളെ ഓർത്തഡോക്സ് സഭ പ്രതിഷേധ ദിനം ആചരിക്കും
യാക്കോബായ വിഭാഗം ഓർത്തഡോക്സ് വൈദികനായ ഐസക് മട്ടുമ്മേലിനെ മർദ്ദിക്കുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തടഞ്ഞില്ലെന്നും ഓര്‍ത്തഡോക്സ് വിഭാഗം ആരോപിക്കുന്നു.
കൊച്ചി: എറണാകുളം കണ്ടനാട് പള്ളിയിലുണ്ടായ യാക്കോബായ - ഓർത്തഡോക്സ് സംഘര്‍ഷത്തെ തുടര്‍ന്ന് നാളെ ഓർത്തഡോക്സ് സഭ പ്രതിഷേധ ദിനം ആചരിക്കും. പ്രാർത്ഥനയ്ക്കായെത്തിയ യാക്കോബായ വിഭാഗത്തെ ഓർത്തഡോക്സ് വിഭാഗം തടഞ്ഞതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ചെറിയരീതിയില്‍ സംഘര്‍ഷമുണ്ടായത്. സമാന്തര ഭരണം നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനെ തുടർന്നാണ് യാക്കോബായ വിഭാഗത്തിന് താക്കോൽ കൈമാറാൻ വൈദികൻ വിസമ്മതിച്ചതെന്ന് ഓർത്തഡോക്സ് സഭ പറയുന്നു.
യാക്കോബായ വിഭാഗം ഓർത്തഡോക്സ് വൈദികനായ ഐസക് മട്ടുമ്മേലിനെ മർദ്ദിക്കുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തടഞ്ഞില്ലെന്നും ഓര്‍ത്തഡോക്സ് വിഭാഗം ആരോപിക്കുന്നു. യാക്കോബായ ഓർത്തഡോക്സ് തർക്കത്തെ തുടർന്ന് ഓരോ ആഴ്ച ഇടവിട്ടാണ് ഇരുവിഭാഗങ്ങൾക്കും പതിറ്റാണ്ടുകളായി പള്ളിയിൽ ആരാധനയ്ക്ക് സൗകര്യം നൽകിയിരുന്നത്. ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നെങ്കിലും തൽസ്ഥിതി തുരാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കി. ഇതോടെയാണ് പള്ളയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പ്രാർത്ഥനയ്ക്കായെത്തിയ യാക്കോബായ വിഭാഗത്തെ ഓർത്തഡോക്സ് വിഭാഗം തടയുകയായിരുന്നു. വൈദികന്‍റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയുടെ അകത്ത് നിലയുറപ്പിച്ചു. വാതിലിന്‍റെ പൂട്ട് തകർത്ത് പള്ളിയുടെ അകത്ത് പ്രവേശിച്ച യാക്കോബായ വിഭാഗം ഓർത്തഡോക്സ് വൈദികനായ ഐസക് മട്ടുമ്മേലിനെ ബലം പ്രയോഗിച്ച് പുറത്താക്കി. തർക്കത്തിനിടെ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.