രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിച്ച് പോകൽ മാത്രമാണ് ഇനി കോൺഗ്രസിന് ചെയ്യാനാകുന്നത്. അത് ചെയ്യണമെന്നും പി ബാലചന്ദ്രൻ പറഞ്ഞു. സർക്കാർ നയങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടന്നത്.
തിരുവനന്തപുരം: ധനകാര്യ ബില്ലിന്‍റെ ചർച്ച വേളയിൽ കോൺഗ്രസിനെ അതിരൂക്ഷമായി പരിഹസിച്ച് പി ബാലചന്ദ്രൻ എംഎൽഎ. ആട് കടിച്ച പ്ലാവിൻ തൈ പോലെയാണ് കേരളത്തിലെ കോൺഗ്രസിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്നായിരുന്നു ബാലചന്ദ്രന്റെ പരിഹാസം. ആട് കടിച്ചാൽ പിന്നെ ആ പ്ലാവിൻതൈ രക്ഷപ്പെടില്ലെന്നാണ് നാട്ടിന്‍ പുറത്തെ ചൊല്ല്. അതാണ് കോൺഗ്രസിന്‍റെ ഇന്നത്തെ അവസ്ഥ. ഇനി രക്ഷപ്പെടണമെങ്കിൽ പ്രത്യേക ട്രീറ്റ്മെന്‍റ് വേണമെന്നും പി ബാലചന്ദ്രൻ പരിഹസിച്ചു.
രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിച്ച് പോകൽ മാത്രമാണ് ഇനി കോൺഗ്രസിന് ചെയ്യാനാകുന്നത്. അത് ചെയ്യണമെന്നും പി ബാലചന്ദ്രൻ പറഞ്ഞു. സർക്കാർ നയങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടന്നത്. ബജറ്റിൽ പ്രഖ്യാപിച്ച ഒരു പദ്ധതിയും പ്രാവർത്തികമായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. എന്നാൽ, സാമ്പത്തിക നില അപകടമരമല്ല എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
ജനങ്ങൾക്ക് അഹിതമായ ഒരു നടപടിയും എടുക്കില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇതിനിടെ മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിക്കെതിരെ നിയമസഭയിൽ വലിയ വിമര്‍ശനമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. യാതൊരു മുന്നൊരുക്കവും നടത്താതെയാണ് സര്‍ക്കാര്‍ മെഡിസെപ്പ് പദ്ധതി നടപ്പാക്കിയതെന്നും ഇത് മെഡിസെപ്പ് അല്ല മേടിക്കൽ സെപ്പ് ആണെന്നും നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് കൊണ്ട് ചെന്നിത്തല പറഞ്ഞു. ലീവ് സറണ്ടറും ഡിഎ കുടിശ്ശികയും അനുവദിക്കാത്ത സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെന്നിത്തലയുടെ വാക്കുകൾ -
മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുന്നതാണ്. 700 കോടി രൂപയോളം ഇൻഷുറൻസ് കമ്പനിയിലേക്ക് എത്തപ്പെടുന്നുണ്ട്. എന്നാൽ പ്രശസ്തമായ ഇൻഷുറൻസ് കമ്പനികളൊന്നും തന്നെ ഈ ലിസ്റ്റിൽ ഇല്ല. പദ്ധതിയിൽ ജീവനക്കാരുടെ താത്പര്യം സംരക്ഷിക്കപ്പെട്ടിട്ടില്ല. മെഡിസെപ്പ് കവറേജുള്ള ലിസ്റ്റിലുള്ളതിൽ അധികവും കണ്ണാശുപത്രികളാണ്, അവിടെയാണോ ക്യാൻസർ ചികിത്സ നടത്തേണ്ടത് ? മെഡിസെപ്പ് പദ്ധതിക്കായി വാർഷിക പ്രീമിയമായി 6000 രൂപ ജിവനക്കാരിൽ നിന്ന് ഈടാക്കുമ്പോൾ അതിൽ 336 രൂപ മാത്രമാണ് സർക്കാര്‍ വിഹിതം. നാൽപത് കോടി രൂപയാണ് ഇതിലൂടെ ധനവകുപ്പിലേക്ക് എത്തുന്നത്. ഈ പദ്ധതിയുടെ പേര് മെഡിസെപ്പ് എന്നല്ല മേടിക്കൽ സെപ്പ് എന്ന് മാറ്റണം. കൂടുതൽ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തണം. എം പാനൽ ലിസ്റ്റിൽ ഉൾപ്പെട്ട ആശുപത്രികളിലും ചികിത്സ ഉറപ്പാക്കണം. മെഡിസെപ്പിന് ഹെൽപ് ഡെസ്ക് പോലും ഇല്ല. യാതൊരു മുന്നൊരുക്കവും ഇല്ലാതെ സര്‍ക്കാര്‍ തിരക്കിട്ട് നടപ്പിലാക്കിയ പദ്ധതിയാണിത്.
അതേസമയം മെഡിസെപ്പ് പദ്ധതിക്ക് കിട്ടിയത് വലിയ സ്വീകാര്യതയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണെന്നും 50 വയസ്സിന് മുകളിലുള്ളവർക്ക് പദ്ധതി വലിയ ഉപകാരപ്രദമാണെന്നും ധനമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. ഇൻഷുറൻസ് കമ്പനിക്ക് പണം നൽകുന്നത് ജിഎസ്ടി അടക്കമാണ്. പദ്ധതി നടപ്പാക്കാതിരിക്കാൻ ആശുപത്രി ലോബി പ്രവർത്തിക്കുന്നുണ്ട്. ഇതിനെ ഒരുമിച്ച് നേരിടണം. ഇനിയും വൈകിയാൽ പദ്ധതി നടപ്പാക്കാൻ കഴിയാതെ വന്നേക്കും. അതുകൊണ്ടാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. പദ്ധതി നടപ്പാക്കുന്നതിൽ ജീവനക്കാരുമായി ചർച്ച നടത്തിയിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
