'അന്ന് നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്', ആലുവ കൊലപാതകത്തിലെ കോടതി വിധിയോട് മന്ത്രി രാജിവിൻ്റെ ആദ്യ പ്രതികരണം
സ്ത്രീകളോടും കുട്ടികളോടുമുള്ള അക്രമങ്ങളിൽ ഈ സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൂടിയാണ് ഇന്നത്തെ ദിവസം തെളിയുന്നതെന്നും പി രാജീവ്

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധിയോട് പ്രതികരിച്ച് മന്ത്രി പി രാജീവ് രംഗത്ത്. ആലുവയിൽ കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ രക്ഷിതാക്കളെ സന്ദർശിച്ച ഘട്ടത്തിൽ നൽകിയ ഉറപ്പ് പാലിക്കപ്പെടുകയാണെന്നാണ് രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. കുറ്റകൃത്യം നടന്ന് 100 ദിവസത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത് വിചാരണ പൂർത്തിയാക്കി കോടതിയിൽ കുറ്റം തെളിയിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചെന്നും മന്ത്രി ചൂണ്ടികാട്ടി. സ്ത്രീകളോടും കുട്ടികളോടുമുള്ള അക്രമങ്ങളിൽ ഈ സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൂടിയാണ് ഇന്നത്തെ ദിവസം തെളിയുന്നതെന്നും പി രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
പി രാജീവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ആലുവയിൽ കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ രക്ഷിതാക്കളെ സന്ദർശിച്ച ഘട്ടത്തിൽ നൽകിയ ഉറപ്പ് പാലിക്കപ്പെടുകയാണ്. കുറ്റകൃത്യം നടന്ന് 100 ദിവസത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത് വിചാരണ പൂർത്തിയാക്കി കോടതിയിൽ കുറ്റം തെളിയിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചിരിക്കുന്നു. ആ കുടുംബത്തിന്റെ നഷ്ടം നികത്തപ്പെടാൻ സാധിക്കാത്തതാണെങ്കിലും അവരുടെ കൂടെനിന്നുകൊണ്ട് പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പഴുതടച്ച രീതിയിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തിയാക്കാനും ചുമത്തിയ എല്ലാ വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാനും നമുക്ക് സാധിച്ചു. സ്ത്രീകളോടും കുട്ടികളോടുമുള്ള അക്രമങ്ങളിൽ ഈ സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൂടിയാണ് ഇന്നത്തെദിവസം തെളിയുന്നത്.
അസ്ഫാക്ക് കുറ്റക്കാരൻ, 16 കുറ്റങ്ങളും തെളിഞ്ഞു
ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസിലാണ് പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു. പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷൻ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. കേസില്‍ നവംബര്‍ ഒന്‍പതിനായിരിക്കും ശിക്ഷ വിധിക്കുക. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാലെ നീതി ലഭിക്കുകയുള്ളുവെന്നും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നുമാണ് കുടുംബത്തിന്‍റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം