കോൺഗ്രസിൽ വീണ്ടും രാജി; കെ പി സി സി അംഗവും നെടുമങ്ങാട് സ്ഥാനാർഥിയുമായിരുന്ന പി എസ് പ്രശാന്ത് രാജിവച്ചു
കെ സി വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡി സി സി അധ്യക്ഷനായ പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ആണ് പി എസ് പ്രശാന്ത് ഉയർത്തിയത്. കെ സി വേണുഗോപാലാണ് കേരളത്തിൽ കോൺഗ്രസ് സംഘടന തകർച്ചയുടെ മൂല കാരണം. കെ സി വേണുഗോപാലുമായി അടുത്ത് നിൽക്കുന്നവരാണ് ഡി സി സി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് പറഞ്ഞു.
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ചെന്ന് നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത്. മുപ്പത് വർഷത്തെ കോൺഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണ്. ഏത് പാർട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ല. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഒരു കോൺഗ്രസ് നേതാവും ഇടപെട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.
കെ സി വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡി സി സി അധ്യക്ഷനായ പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ആണ് പി എസ് പ്രശാന്ത് ഉയർത്തിയത്. കെ സി വേണുഗോപാലാണ് കേരളത്തിൽ കോൺഗ്രസ് സംഘടന തകർച്ചയുടെ മൂല കാരണം. കെ സി വേണുഗോപാലുമായി അടുത്ത് നിൽക്കുന്നവരാണ് ഡി സി സി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് പറഞ്ഞു.
വർഗീയത പ്രോൽസാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. നെടുമങ്ങാട്ട് തന്നെ തോൽപിച്ചത് പാലോട് രവിയാണ്. ഇക്കാര്യം തെളിവുകൾ സഹിതം പാർട്ടി അന്വേഷണക്കമ്മീഷനേയും കെ പി സി സി അധ്യക്ഷനേയും അറിയിച്ചു. പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെങ്കിലും അംഗീകാരം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് പാർട്ടി കണക്കിലെടുത്തില്ല. പകരം തോൽപിക്കാൻ ശ്രമിച്ച ആൾക്ക് പ്രമോഷൻ നൽകി.
തന്നോടപ്പമുള്ള പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രശാന്ത് ആരോപിക്കുന്നു. വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അപമാനിച്ചു.
മാനസികമായി തകർത്തു. തെരഞ്ഞെടുപ്പ് സമയത്ത് തന്റെ കൂടെ നിന്ന് പ്രവർത്തിച്ചെന്ന പാലോട് രവിയുടെ വാദം പച്ചക്കള്ളമാണ്. പാലോട് രവി കുമ്പിടിയാണ്. നല്ല അഭിനേതാവാണ്. ഓസ്കാറിന് അർഹതയുണ്ട്. തന്നെ തോൽപിക്കണമെന്ന് രവി പലരേയും വിളിച്ചു പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona