ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ടയിലും പാലക്കാടും ജാഗ്രത ശക്തം, പരിശോധനകൾ കൂട്ടുമെന്ന് ഡിഎംഒ
വൈറസിന് വ്യാപനം കൂടുതലായതിനാൽ കരുതൽ വേണം. പരിശോധനകൾ കൂട്ടും. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഡിഎംഒ ഡോ. റീത്ത അറിയിച്ചു.
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയ സാഹചര്യത്തിൽ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ജാഗ്രത വർധിപ്പിച്ചു. പത്തനംതിട്ട കടപ്രയില്‍ ഒരാൾക്കും പാലക്കാട് രണ്ട് പേർക്കുമാണ് കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പാലക്കാട് ജില്ലയിലെ പറളി,പിരായരി പഞ്ചായത്തുകളിലെ രണ്ട് സ്ത്രീകളിലാണ് ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. രണ്ടിടത്തും ജാഗ്രത ശക്തമാക്കുമെന്ന് ഡിഎംഒ ഡോ. റീത്ത പറഞ്ഞു. 50 വയസ്സിൽ താഴെയുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. ഇരുവർക്കും രോഗം ഭേദമായി. പറളിയിൽ റിപ്പോർട്ട് ചെയ്ത കേസിൽ ലക്ഷണങ്ങളുണ്ടായിരുന്നില്ല. എന്നാൽ പിരായനിയിൽ റിപ്പോർട്ട് ചെയ്ത കേസിൽ ലക്ഷണങ്ങളുണ്ടായിരുന്നു.
സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് നാല് വയസുകാരന്, കടപ്രയിൽ നിയന്ത്രണം
ഇവരുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് ടെസ്റ്റ് നടത്തിയതാണ്. വൈറസിന് വ്യാപനം കൂടുതലായതിനാൽ കരുതൽ വേണം. പരിശോധനകൾ കൂട്ടും. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഡിഎംഒ ഡോ. റീത്ത അറിയിച്ചു.
<
പത്തനംതിട്ടയിൽ കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാല് വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മെയ് മാസം 24 നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്. ഇപ്പോൾ കുട്ടി കൊവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക (ജീനോമിക്) പഠനത്തിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.