ശ്രീനിവാസനെ കൊന്നത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ടീയ വൈരത്തെ തുടര്‍ന്ന്, പ്രതികൾ 6 പേരെന്ന് എഫ്ഐആര്‍
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണമെന്ന് എഫ്ഐആര്‍
പാലക്കാട്: പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് (RSS worker Murder) നേതാവ് ശ്രീനിവാസന്റെ (Sreenivasan Murder) കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്ന് പൊലീസ് എഫ്ഐആര്‍ (Police FIR). പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം. കണ്ടാലറിയാവുന്ന ആറ് പേരാണ് ശ്രീനിവാസൻ കേസിലെ പ്രതികളെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. എഫ്ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
അതേ സമയം, ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവർ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ശ്രീനിവാസന്റെ ശരീരത്തിലാകെ ആഴത്തിലുള്ള പത്തോളം മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
പാലക്കാട് കൊലപാതകങ്ങൾ: മുഖം നോക്കാതെ നടപടി, അടിച്ചമർത്തും; ആക്ഷേപം വന്നാലും കുഴപ്പമില്ലെന്ന് മന്ത്രി
കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അഡീഷണൽ ഡി ജി പി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഉയർന്ന പോലീസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാൽ കടുത്ത പോലീസ് വിന്യാസമാണ് പാലക്കാട് ജില്ലയിലുള്ളത്.
ശ്രീനിവാസന്റെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന; ബൈക്കിന്റെ നമ്പർ കിട്ടി, 10 പേർ കസ്റ്റഡിയിൽ
ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം നടപടികൾ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിക്കും.11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗർ സ്കൂളിലെത്തിക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തിൽ സംസ്കരിക്കും.
നാളെ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം
പോപ്പുലർ ഫ്രണ്ട്, ആർ.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തി ൽ നാളെ(ഏപ്രിൽ 18) വൈകീട്ട് 3.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.