2014 ൽ പാലത്തിന്‍റെ നിർമ്മാണ സമയത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോ‌പ്പറേഷൻ എംഡിയായിരുന്ന എ പി എം മുഹമ്മദ് ഹനീഷ് അടക്കമുള്ളവരുടെ മൊഴി എടുക്കേണ്ടി വരും.  


കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്‍റെ നിർമ്മാണത്തിലെ വീഴ്ചകൾ അന്വേഷിക്കുന്ന വിജിലൻസ് സംഘമാണ് കേസിൽ വിശദമായി ചോദ്യം ചെയ്യണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും കിറ്റ്ക്കോയിലെയും ആർഡിഎസ് കമ്പനിയിലെയും ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്. 2014 ൽ പാലത്തിന്‍റെ നിർമ്മാണ സമയത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോ‌പ്പറേഷൻ എംഡിയായിരുന്ന എ പി എം മുഹമ്മദ് ഹനീഷ് അടക്കമുള്ളവരുടെ മൊഴി എടുക്കേണ്ടി വരും. 

പാലത്തിൽ നിന്നും വിജിലൻസ് ശേഖരിച്ച കോൺക്രീറ്റിന്‍റെയും കമ്പിയുടെയുമടക്കമുള്ള സാംപിളുകളുടെ പരിശോധന ഫലം വന്നതിന് ശേഷമായിരിക്കും എഫ്ഐആ‌ർ രജിസ്റ്റർ ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണ സംഘം പോകുക. അതേസമയം പാലത്തിന്‍റെ നിർമ്മാണത്തിലെ അഴിമതിയുടെ പൂ‌‌ർണ ഉത്തരവാദിത്വം യുഡിഎഫ് സർക്കാരിനാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎയുടെയും കോലം കത്തിച്ചു. 

അറ്റകുറ്റ പണികളുടെ ഭാഗമായി പാലത്തിലെ പഴയ ടാറിങ്ങ് പൂ‌ർണമായും നീക്കം ചെയ്തു. പാലത്തിന്‍റെ ഉപരിതലം വൃത്തിയാക്കി വിദഗ്ദ്ധരുടെ നിർദ്ദേശം സ്വീകരിച്ച ശേഷമായിരിക്കും വീണ്ടും ടാറിങ്ങ് നടത്തുക. പാലം അടച്ചതോടെ എറണാകുളം ബൈപ്പാസിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.