പമ്പ അണക്കെട്ട് തുറന്നു; പത്തനംതിട്ടയിൽ ജാഗ്രത, ബോട്ടുകളടക്കം മുൻകരുതലുമായി ജില്ലാ ഭരണകൂടം
എന്നാൽ അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. നീരൊഴുക്ക് കാര്യമായി ഉണ്ടാകില്ലെന്നാണ് വാദം
പത്തനംതിട്ട: കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ പമ്പ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രണ്ടടി വീതം ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് അണക്കെട്ട് തുറന്നത്. അവശേഷിക്കുന്ന നാല് ഷട്ടറുകൾ കൂടി ഉടൻ തുറക്കും. എട്ട് മണിക്കൂർ കൊണ്ട് അണക്കെട്ടിലെ ജലനിരപ്പ് 982 മീറ്ററിലേക്ക് എത്തിക്കാമെന്നാണ് കണക്കുകൂട്ടൽ. പമ്പ നദിയിൽ നാൽപ്പത് സെന്റീമീറ്ററെങ്കിലും ജലനിരപ്പ് ഉയരും. അഞ്ചു മണിക്കൂറിനുള്ളിൽ റാന്നി നഗരത്തിലേക്ക് വെള്ളമെത്തുമെന്നാണ് കരുതുന്നത്.
എന്നാൽ അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. നീരൊഴുക്ക് കാര്യമായി ഉണ്ടാകില്ലെന്നാണ് വാദം. ചെറിയ ഡാമായതിനാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു .
റാന്നി ടൗണിൽ 19 ബോട്ടും തിരുവല്ലയിൽ ആറ് ബോട്ടും സജ്ജമാക്കിയിട്ടുണ്ട്. രണ്ട് ബോട്ട് പന്തളത്തും ഉണ്ട്. ഇടുക്കി ഉൾപ്പടെ പ്രധാന ഡാമുകളിൽ ആശങ്ക ഇല്ലെന്നും കെഎസ്ഇബി ചെയര്‍മാൻ എൻ എസ് പിള്ള പറഞ്ഞു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നുണ്ട്. എന്നാൽ ക്രമാതീതമായി വെള്ളം തുറന്ന് വിടേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും കെഎസ്ഇബി ചെയര്‍മാൻ വിശദീകരിച്ചു.