സിപിഎമ്മിന്‍റ  മുസ്ലീം വിരുദ്ധ പ്രചാരണങ്ങൾ ബിജെപിക്ക് സഹായമാവുന്നു.സമസ്തയെ രാഷ്ട്രീയ കവലയിലേക്ക് വലിച്ചിഴക്കാൻ  ശ്രമിച്ചു.ഇതിന് വലിയ പ്രഹരമാണ് സിപിഎമ്മിന് കിട്ടിയത്

മലപ്പുറം:സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.കേരളത്തില്‍ സിപിഎം സ്വീകരിക്കുന്ന മുസ്ലീം വിരുദ്ധ നിലപാടുകള്‍ ബി ജെ പിയെയാണ് സഹായിക്കുന്നതെന്ന് സാദിക്കലി തങ്ങള്‍ പറഞ്ഞു.സിപിഎം വിതക്കുന്നത് ബിജെപി കൊയ്യുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.മുസ്ലിം ലീഗ് മുഖ പത്രത്തിലാണ് സാദിഖലി തങ്ങള്‍ സിപിഎമ്മിനെ കടന്നാക്രമിച്ചിട്ടുള്ളത്.തെരഞ്ഞെടുപ്പിൽ ജയിക്കാൻ കുതന്ത്രങ്ങൾ മെനയുന്നത് സിപിഎമ്മിന്‍രെ സ്ഥിരം ശൈലിയാണ്.എംകെ രാഘവനെതിരെ കരീംക്കായായും ഷാഫി പറമ്പിലിനെതിരെ വ്യാജ കാഫിര്‍ സ്ക്രീൻഷോട്ട് വന്നതും ഇതിന് ഉദാഹരണമാണ്.മതനിരാസത്തിൽ ഊട്ടിയ കമ്മ്യൂണിസത്തെ വിവിധ മതങ്ങളുടെ വർണ്ണക്കടലാസിൽ പൊതിഞ്ഞാണ് കേരളത്തിൽ സിപിഎം മാർക്കറ്റ് ചെയ്യുന്നത്.ഇസ്ലാമോഫോബിയയാണ് പിണറായി പോലീസിന്റെ മുഖമുദ്രയെന്ന് ഘടകകക്ഷിയായ സിപിഐ പോലും ആരോപിക്കേണ്ട സാഹചര്യം സംസ്ഥാനത്തുണ്ടായി.സമസ്തയുമായി ബന്ധപെട്ട വിഷയത്തിലും സിപിഎമ്മിന് പാണക്കാട് തങ്ങളുടെ വിമര്‍ശനവും പരിഹാസവുമുണ്ട്.

വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിൽ അധിഷ്ഠിതമായ മതനിരാസ അടിത്തറയിലുള്ള കമ്മ്യൂണിസ്റ്റുകൾക്ക് സമസ്തയെ ശിഥിലമാക്കാൻ മോഹമുണ്ടാകും.മുസ്ലിംലീഗിന്റെ വഴിത്താരയിലേക്ക് സമസ്തയുടെ പേരിൽ മരചീള് ഇടാൻ ശ്രമിച്ച സിപിഎമ്മിന് വലിയ പ്രഹരമാണ് തെരെഞ്ഞെടുപ്പില്‍ കിട്ടിയത്,മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് സിപിഎമ്മിന് ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്നും പാണക്കാട് തങ്ങള്‍ പരിഹസിച്ചു.സമസ്തയെ രാഷ്ട്രീയ കവലയിലേക്ക് വലിച്ചിഴക്കാനാണ് സിപിഎം ശ്രമിച്ചത്..ഇടതില്ലെങ്കിൽ മുസ്ലീങ്ങൾ രണ്ടാംതരം പൗരന്മാർ ആകും എന്ന് പറയുന്നതൊക്കെ തമാശയാണെന്നും അതൊക്കെ വെറും വ്യാമോഹം മാത്രമാണെന്നും പണക്കാട് തങ്ങള്‍ സിപഎമ്മിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.