യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ സാംജി ഇടമുറി ഉൾപ്പെടെ മൂന്നു നേതാക്കളെയാണ് നിലവിൽ പ​രി​ഗണിച്ചിരുന്നത്. എന്നാൽ തർക്കങ്ങൾ തുടരുന്നതിനാൽ ഡിവിഷനിൽ സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലാണ്. 

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ട അങ്ങാടി ഡിവിഷനിൽ സീറ്റ് നിർണയത്തിലെ തർക്കം മുറുകുന്നു. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ സാംജി ഇടമുറി ഉൾപ്പെടെ മൂന്നു നേതാക്കളെയാണ് നിലവിൽ പ​രി​ഗണിച്ചിരുന്നത്. എന്നാൽ തർക്കങ്ങൾ തുടരുന്നതിനാൽ ഡിവിഷനിൽ സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലാണ്. നിലവിൽ അങ്ങാടി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് കെപിസിസിക്ക് വിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് യൂത്ത് സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നത്. സ്ഥാനാർത്ഥി നിഷേധത്തിൽ അതൃപ്തി പരസ്യമാക്കിയാണ് ഫേസ്ബുക്ക് പോസ്റ്റ്. പല തിരിച്ചറിവുകളും ഈ തഴയപ്പെടലിൽ നിന്ന് ഉൾക്കൊള്ളുന്നുവെന്നും ഒരു തവണ പരിഗണന ലഭിക്കാത്തത് കൊണ്ട് പാർട്ടിയെയോ നേതാക്കന്മാരെയോ വെല്ലുവിളിക്കാനോ സമ്മർദ്ധത്തിലാക്കാനോ റിബൽ ഭീഷണി മുഴക്കാനോ താനില്ലെന്നുമാണ് പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

റാന്നി എസ്‌സി ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒരു KSUക്കാരനായി തുടങ്ങിയതാണ് കോൺഗ്രസിനോടുള്ള സ്നേഹം പിന്നീട് അത് ഒരു വികാരമായി അത് തിരുവല്ല മാർത്തോമ്മാ കോളേജിലെ ഡിഗ്രി പഠന കാലത്തും തുടർന്നു..

2012ൽ യൂത്ത്‌ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ മത്സരിച്ച്‌ മികച്ച ഭൂരിപക്ഷം നേടി നാറാണംമൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി

7 വർഷം നീണ്ട്‌ നിന്ന ഡീൻ ചേട്ടന്റെ സംസ്ഥാന കമ്മിറ്റിയിൽ മികച്ച പ്രവർത്തനം നടത്താൻ സാധിച്ചു ആ കാലയളവിൽ തൊടുപുഴ ലോ കോളേജിൽ LLB പഠനം പൂർത്തികരിച്ചു ഇടുക്കി ജില്ലയിലെ KSU പ്രവർത്തനത്തിലും സജീവമായിരുന്നു

2018ലെ പ്രളയ കാലത്തും മണ്ഡലം പ്രസിഡന്റ് എന്ന പരിമിതിക്ക് അപ്പുറത്ത് നിന്ന് റാന്നിയിലെ ചെറുപ്പക്കാരെ സജ്ജരാക്കി പ്രളയ സഹായങ്ങളുമായി റാന്നിക്ക്‌ ഒപ്പം നിന്നു.

2019ൽ വീണ്ടും ദുരന്തം ഉണ്ടായ സമയത്ത് കന്നിവോട് റാന്നി എന്ന കൂട്ടായ്മ രൂപികരിച്ച്‌ വയനാടും നിലമ്പൂരും എല്ലാം സഹായങ്ങൾ എത്തിച്ചു.

2020ൽ യൂത്ത്‌ കോൺഗ്രസ് റാന്നി നിയോജകമണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു ആ വർഷം തന്നെ 25 വയസ്സിൽ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ആദ്യത്തെ അവസരം നൽകി നാറാണംമുഴി ഗ്രാമപഞ്ചായത്ത് മെമ്പറായി മികച്ച വിജയം നേടി 2020ൽ കോവിഡ്‌ മഹാമാരി ആഞ്ഞടിച്ചപ്പോൾ റാന്നി നിയോജകമണ്ഡലം യൂത്ത്‌ കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ യൂത്ത്‌ കെയർ വോളന്റിയർമാരേ സജ്ജരാക്കി എല്ലാ മണ്ഡലങ്ങളിലും യൂത്ത്‌ കോൺഗ്രസ്സിനെ സജീവമാക്കി ആന്റോ ആന്റണി എംപി കോവിഡ്‌ കെയർ ആമ്പുലൻസ് സജ്ജമാക്കി നൂറുകണക്കിന് ആളുകൾക്ക് സഹായം എത്തിച്ചു.

നാറാണംമുഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ഭരണപക്ഷത്ത് ഒരു സാധാ മെമ്പറായി നിന്ന് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കാൻ സാധിച്ചു. 2023ൽ സംഘടന തിരഞ്ഞെടുപ്പിൽ മത്സരിച്ചു യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി. ഈ കാലയളവിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പാലക്കാടും നിലമ്പൂരും എല്ലാം ആദ്യാവസാനം ക്യാമ്പ് ചെയ്തു പാർട്ടി ഏൽപ്പിച്ച എല്ലാ ജോലികളും ഉത്തരവാദിത്ത്വത്തോട് നിറവേറ്റി.

ഈ തവണ ത്രിതല പഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിൽ അങ്ങാടി ഡിവിഷനിലേക്ക് പരിഗണിക്കപ്പെട്ടു

ജില്ലയിലെ 17ൽ 16 സീറ്റും പ്രഖ്യാപിച്ച പാർട്ടി അങ്ങാടി മാത്രം പ്രഖ്യാപിച്ചില്ല തീരുമാനം എടുക്കാൻ KPCCയെ ചുമതലപ്പെടുത്തി

ഒരു സാധാ കോൺഗ്രസ്സ്കാരൻ മാത്രമായ എനിക്ക് അർഹിച്ച പരിഗണന ലഭിച്ചില്ല പരിഗണിക്കപ്പെടേണ്ട എല്ലാ മാനദണ്ഡങ്ങളും ഉണ്ടായിരുന്നിട്ടും കുടുംബ മഹിമക്ക് മാത്രം ആണ് മുൻഗണന

നൽകിയത് പരിഭവം ഉണ്ടെങ്കിലും പരാതി ഇല്ല ..

കഴിഞ്ഞ കാലങ്ങളിൽ പാർട്ടിയിൽ പ്രവർത്തിച്ചതിന്റെ സമ്പാദ്യം 43 കേസുകളും ജയിൽ വാസവും ഒക്കെയാണ്

ഈ പാർട്ടിയിൽ വർഷങ്ങളായി പ്രവർത്തിച്ച്‌ സ്ഥാനങ്ങളും അവസരങ്ങളും ഒന്നും കിട്ടാത്ത ലക്ഷകണക്കിന് സാധാ കോൺഗ്രസ്സുകാരുടെ ഇടനെഞ്ചിലെ വികാരമാണ് കോൺഗ്രസ്

ഇത്രയും അവസരങ്ങൾ എനിക്ക് നൽകിയതും റാന്നിയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഉള്ള എന്നെ സാംജി ഇടമുറി ആക്കിയതും എല്ലാം ഈ പാർട്ടിയാണ്

ഉമ്മൻ ചാണ്ടി സാറും,

എം ജി കണ്ണനും ഒക്കെ ഉയർത്തി പിടിച്ച ത്രിവർണ്ണ പതാക ഇനിയും ഉയർത്തി പിടിച്ച്‌ തന്നെ മുന്നോട്ട് പോകും ഒരു കോൺഗ്രസ്സുകാരനായി.

പല തിരിച്ചറിവുകളും ഈ തഴയപ്പെടലിൽ നിന്ന് ഉൾക്കൊള്ളുന്നു..

ഒരു തവണ പരിഗണന ലഭിക്കാത്തത് കൊണ്ട് ഈ പാർട്ടിയെയോ നേതാക്കന്മാരെയോ വെല്ലുവിളിക്കാനോ സമ്മർദ്ധത്തിലാക്കാനോ

റിബൽ ഭീക്ഷണി മുഴക്കാനോ തള്ളി പറയാനോ ഞാനില്ല

പിന്തുണച്ചവർക്കും ഒപ്പം നിന്നവർക്കും എല്ലാം ഒരായിരം നന്ദി

അഡ്വ. സാംജി ഇടമുറി

മെമ്പർ നാറാണംമൂഴി ഗ്രാമപഞ്ചായത്ത്

യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

YouTube video player