നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മൂന്ന് സീറ്റുകൾ ഏറ്റെടുക്കാനും മുസ്‌ലിം ലീഗുമായി തിരുവമ്പാടി സീറ്റ് വെച്ചുമാറാനും കോൺഗ്രസ് ശ്രമം തുടരുകയാണ്.  

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകൾ ഏറ്റെടുക്കണമെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ്. ഇതുസംബന്ധിച്ച് പി.ജെ. ജോസഫുമായി ഇന്ന് നിർണായക ചർച്ചകൾ നടക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 10 സീറ്റുകളും ഇത്തവണയും വേണമെന്ന ആവശ്യത്തിൽ ജോസഫ് വിഭാഗം ഉറച്ചുനിൽക്കുകയാണ്. എന്നാൽ, ജയസാധ്യത മുൻനിർത്തി ഇതിൽ മൂന്ന് സീറ്റുകൾ കോൺഗ്രസ് നേരിട്ട് ഏറ്റെടുക്കാനാണ് നീക്കം. സീറ്റുകൾ വിട്ടുനൽകാൻ ജോസഫ് തയ്യാറാകാത്തത് ചർച്ചകൾ നീണ്ടുപോകാൻ കാരണമാകുന്നുണ്ട്. ഇന്നത്തെ ചർച്ചയിൽ ഇതിനൊരു ധാരണയുണ്ടാക്കാൻ മുന്നണി നേതൃത്വം ശ്രമിക്കും.

മുസ്‌ലിം ലീഗുമായി സീറ്റ് വച്ചുമാറുന്ന കാര്യത്തിലും കോൺഗ്രസ് ചർച്ചകൾ തുടരുകയാണ്. ലീഗ് പാരമ്പര്യമായി മത്സരിക്കുന്ന തിരുവമ്പാടി സീറ്റ് കോൺഗ്രസിന് വിട്ടുനൽകുകയാണെങ്കിൽ പകരം പട്ടാമ്പി ലീഗിന് നൽകാനാണ് ആലോചന. എന്നാൽ, പട്ടാമ്പിയിൽ ലീഗിന് എത്രത്തോളം വിജയസാധ്യതയുണ്ടെന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് പൂർണ്ണ തൃപ്തി വന്നിട്ടില്ല. നിലവിൽ ഈ സീറ്റ് കൈമാറ്റ ചർച്ചകളിലും അന്തിമ തീരുമാനമായിട്ടില്ല. പല മണ്ഡലങ്ങളിലും പ്രാദേശികമായ എതിർപ്പുകൾ നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് യുഡിഎഫ് നേതൃത്വം മുന്നോട്ട് പോകുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ എല്ലാ ഘടകകക്ഷികളുമായും ചർച്ച പൂർത്തിയാക്കി അന്തിമ പട്ടിക പുറത്തിറക്കിയേക്കും.