പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് പരാതി. മധുസൂധനന് എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മുസ്ലീം യൂത്ത് ലീഗാണ് പയ്യന്നൂർ ഡി വൈ എസ് പിയ്ക്ക് പരാതി നൽകിയത്.

കണ്ണൂര്‍: പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂധനന് എതിരെ പൊലീസിൽ പരാതി. പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് പരാതി. മധുസൂധനന് എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മുസ്ലീം യൂത്ത് ലീഗാണ് പയ്യന്നൂർ ഡി വൈ എസ് പിയ്ക്ക് പരാതി നൽകിയത്.

ഫണ്ട് തിരിമറി ആരോപണങ്ങളിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും ടി ഐ മധുസൂധനൻ എംഎൽഎയ്‍ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയര്‍ന്നത്. സ്ഥാനാർത്ഥി എന്ന നിലയിൽ മധുസൂധനൻ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് പാർട്ടിക്ക് യോജിച്ച രീതിയിലല്ലെന്നാണ് വിമർശനം. എംഎൽഎ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് പാർട്ടിക്ക് യോജിച്ച രീതിയിലല്ല, സ്ഥാനാർത്ഥി എന്ന നിലയിൽ പുലർത്തേണ്ട ജാഗ്രത മധുസൂധനൻ പുലർത്തിയില്ല എന്നൊക്കെയാണ് വിമർശനം ഉയർന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ മധുസൂധനനെതിരെ എന്ത് നടപടി വേണമെന്നത് സംസ്ഥാന കമ്മറ്റി കൂടി ചർച്ച ചെയ്ത ശേഷമായിരിക്കും പ്രഖ്യാപനം. നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ടി ഐ മധുസൂധനൻ ഉൾപ്പെടെ പയ്യന്നൂരിൽ നിന്നുള്ള ആറ് പേർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. 

ടി ഐ മധുസൂധനന് പുറമെ ഏരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാധൻ, കെ കെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ പി മധു തുടങ്ങിയവർക്കെതിരെയാണ് പരാതി. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഏരിയ കമ്മറ്റി ഓഫീസ് കെട്ടിടനിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയർന്ന ആരോപണം. ഒരു കോടിയിലേറെ രൂപ വ്യാജ രസീത് ഉണ്ടാക്കി നേതാക്കൾ പണം തട്ടിയെടുത്തെന്നാണ് ജില്ലാ കമ്മറ്റിക്ക് കിട്ടിയ പരാതി. പയ്യന്നൂരിലെ പാർട്ടി രണ്ട് തട്ടിലായ ഈ വിഷയം പരിഹരിക്കാൻ ഇത് മൂന്നാം തവണയാണ് കോടിയേരിയുടെ സാന്നിധ്യത്തിൽ ചർച്ച നടക്കുന്നത്.

നാട്ടുകാരുടെ കയ്യിൽ നിന്ന് പിരിച്ച തുകയിൽ ജനപ്രതിനിധി ഉൾപെടെയുള്ളവർ തിരിമറി നടത്തിയാൽ ജനങ്ങളോട് മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പയ്യന്നൂർ മേഖലയിൽ സിപിഎമ്മിനകത്ത് ചേരി തിരിവിനും ഇടയാക്കിയ സംഭവത്തിൽ നേതാക്കളെ സംരക്ഷിക്കുന്ന നടപടി ഉണ്ടായാൽ അത് പ്രദേശത്ത് പാർട്ടിക്ക് തലവേദനയാകുമെന്ന് ഉറപ്പാണ്.