അഞ്ച് ലക്ഷം പേരെ ഇറക്കി എജീസ് ഓഫീസ് വളയണം, കേന്ദ്രസര്‍ക്കാര്‍ വിറയ്ക്കണം: പിസി ജോര്‍ജ്ജ്
കുരങ്ങന്‍റെ കയ്യിൽ പൂമാല കിട്ടിയ പോലെയാണ് കേന്ദ്രസര്‍ക്കാര്‍ ഭരണം. കേരളത്തിലെ മതേതര വിശ്വാസികളുടെ ശവത്തിൽ ചവിട്ടി മാത്രമെ മോദിക്ക് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാകൂ എന്ന് പിസി ജോര്‍ജ്ജ്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ പൂര്‍ണ്ണമനസോടെ അംഗീകരിക്കുന്നു എന്ന് പൂഞ്ഞാര്‍ എംഎൽഎ പിസി ജോര്‍ജ്ജ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന സമരത്തിന് ജനപക്ഷം പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകുമെന്നും പിസി ജോര്‍ജ്ജ് നിയമസഭയിൽ പറഞ്ഞു.
കുരങ്ങിന്‍റെ കയ്യിൽ പൂമാല കിട്ടി എന്ന് പറയും പോലെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം. എന്ത് ചെയ്യണമെന്ന് സര്‍ക്കാരിന് ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടത്തുന്ന സമരങ്ങൾ കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന വിധത്തിൽ ആകണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
സമരങ്ങൾ മോദി സര്‍ക്കാര്‍ അറിയും വിധത്തിലാകണം. അഞ്ച് ലക്ഷം പേരെ ഇറക്കി എജീസ് ഓഫീസ് പത്ത് ദിവസം വളഞ്ഞു വക്കാൻ കഴിയണം. അഞ്ച് ലക്ഷം പേരെ അണിനിരത്താനുണ്ടായിരുന്നെങ്കിൽ അത്തരമൊരു സമര രീതി ഏറ്റെടുത്തേനെ എന്നും പിസി ജോര്‍ജ്ജ് നിയമസഭയിൽ പറഞ്ഞു. കേരളത്തിലെ സമരം കണ്ട് കേന്ദ്ര സര്‍ക്കാര്‍ വിറയ്ക്കുന്ന അവസ്ഥയുണ്ടാകണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
"
സംഗീതം പോലെ സാന്ദ്രമായ ഒരു രാജ്യത്ത് അപസ്വരം കടത്തി വിടുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. മുസ്ലീം സമൂഹത്തെ അങ്ങനെ ഒന്നും ഒഴിവാക്കാനാകില്ല. സ്വാതന്ത്ര്യ സമരത്തിന് സംഭാവന ചെയ്തവരിൽ വലിയൊരു ശതമാനവും മുസ്ലീം സമുദായമാണെന്നും പിജി ജോര്‍ജ്ജ് പറഞ്ഞു. അവരെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നതിന് ഒരു നീതീകരണവും ഇല്ല. മതേതര വിശ്വാസികളുടെ ശവത്തിൽ ചവിട്ടി മാത്രമെ മോദിക്ക് നിയമം നടപ്പാക്കാനാകൂ എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.