പേരാവൂർ ചിട്ടി തട്ടിപ്പിൽ വീണ്ടും നാടകീയ നീക്കവുമായി സൊസൈറ്റി സെക്രട്ടറി; സ്വത്തുക്കൾ ബന്ധുവിന് കൈമാറാൻ നീക്കം
സ്വത്ത് കൈമാറ്റം ചെയ്യാൻ അനുവദിക്കില്ലെന്ന് സഹകരണ വകുപ്പ് പ്രതികരിച്ചു. സൊസൈറ്റിയിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ വസ്തു കൈമാറാൻ അനുവദിക്കില്ലെന്ന് ജോ രജിസ്ട്രാർ പറഞ്ഞു.
കണ്ണൂര്‍: പേരാവൂർ ചിട്ടി തട്ടിപ്പിൽ (peravoor chitty scam) വീണ്ടും നാടകീയ നീക്കവുമായി സൊസൈറ്റി സെക്രട്ടറി. കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിം സൊസൈറ്റി സെക്രട്ടറി പി വി ഹരിദാസ് തന്റെ സ്വത്തുക്കൾ അടുത്ത ബന്ധുവിന്റെ പേരിലേക്ക് മാറ്റാൻ നീക്കം നടത്തി. പേരാവൂർ രജിസ്ട്രാർ ഓഫീസിലെത്തി ഹരിദാസ് നടപടി ക്രമങ്ങൾ ആരംഭിച്ചു എന്നാണ് വിവരം. ക്രമക്കേടിൽ ഉൾപെട്ടവരുടെ സ്വത്ത് കണ്ടുകെട്ടി പണം തിരികെ പിടിക്കാൻ സഹകരണ വകുപ്പ് നീക്കം തുടങ്ങിയതിന് പിന്നാലെയാണിത്.
പി വി ഹരിദാസ് ആദ്യം വില്ലേജ് ഓഫീസിലെത്തി തണ്ടപ്പേര് ഉൾപെടെയുള്ള രേഖകൾ കരസ്ഥമാക്കി. പിന്നീട് പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തി. അപ്പോഴേക്കും സമരക്കാർ ഈ വിവരം അറിഞ്ഞ് ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. സൊസൈറ്റിയിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ സെക്രട്ടറിയുടെ സ്വത്ത് അനുവദിക്കില്ലെന്ന് ജോ രജിസ്ട്രാർ പ്രതികരിച്ചു. സ്വത്ത് വകകൾ ക്രയവിക്രയം ചെയ്യാൻ അനുവദിക്കരുതെന്ന് കാട്ടി ജോയിന്റ് രജിസ്ട്രാർ, ജില്ലാ രജിസ്ട്രാർക്ക് കത്ത് നൽകി. ഈ കത്ത് വൈകുന്നേരത്തോടെ പ്രത്യേക ദൂദൻ മുഖാന്തരം പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തിച്ചതോടെ സെക്രട്ടറിയുടെ നീക്കം പെളിയുകയായിരുന്നു.