പേരാവൂർ ചിട്ടി തട്ടിപ്പ്; പണം നഷ്ടപ്പെട്ടവരെ ചർച്ചയ്ക്ക് വിളിച്ച് സിപിഎം
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കണ്ണൂരിലെത്താനാണ് നിർദ്ദേശം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സമരക്കാരുടെ പ്രതിനിധികളുമായി സംസാരിക്കും.
കണ്ണൂർ: പേരാവൂർ ഹൗസ് ബിൽഡിം സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിൽ (peravoor chitty scam) പണം നഷ്ടപ്പെട്ടവരെ ചർച്ചയ്ക്ക് വിളിച്ച് സിപിഎം (cpm). ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കണ്ണൂരിലെത്താനാണ് നിർദ്ദേശം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സമരക്കാരുടെ പ്രതിനിധികളുമായി സംസാരിക്കും. മറ്റന്നാൾ ലോക്കൽ സെക്രട്ടറിയുടെ വീട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിപിഎം ചർച്ച ഒരുങ്ങിയത്.
അതേസമയം, ചിട്ടി തട്ടിപ്പില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണം പൂർത്തിയായി. സൊസൈറ്റി പ്രവർത്തനത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്നാണ് കണ്ടെത്തൽ. ചിട്ടിക്ക് പുറമെ ലതർ ബാഗ് നിർമ്മാണ യൂണിറ്റിലും തിരിമറി നടന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. മതിയായ ഈടില്ലാതെ വായ്പകൾ നൽകിയതിയതും സൊസൈറ്റിക്ക് ബാധ്യതയായി. എല്ലാ പ്രവർത്തനവും ഭരണ സമിതി അറിവോടെയായിരുന്നു എന്നാണ് സെക്രട്ടറിയുടെ മൊഴി.
അന്വേഷണ റിപ്പോർട്ട് ഉടൻ ജോ. രജിസ്ട്രാർക്ക് കൈമാറുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ കെ പ്രദോഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുറ്റക്കാരിൽ നിന്നും പണം ഈടാക്കണം എന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ടാകും. പൊലീസ് കേസ് ഉൾപെടെ വേണമോ എന്ന് ജോ രജിസ്ട്രാർക്ക് തീരുമാനിക്കാമെന്ന് പ്രദോഷ് കുമാർ അറിയിച്ചു.