പെരിയ കൊലപാതകം: അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ ജാമ്യം
സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ രണ്ട് പേര്‍ക്കും ജാമ്യം ലഭിച്ചു. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്.
ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യം നല്‍കിയത്. 25000 രൂപ കെട്ടിവയ്ക്കണം. രണ്ട് ആൾ ജാമ്യത്തിലുമാണ് ഇരുവരെയും വിട്ടയച്ചത്. ഏത് സമയത്തും അന്വേഷണ ഉദ്യാഗസ്ഥരുടെ മുന്നിൽ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. 201, 212 വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.