'വൃക്കയും ഹൃദയവും ക്രിമിനൽ അല്ലല്ലോ'; കേസിൽപ്പെട്ടവര്‍ക്ക് അവയവദാനത്തിന് അനുമതി നിഷേധിക്കരുതെന്ന് ഹൈക്കോടതി
'മനുഷ്യ ശരീരത്തിൽ ക്രിമിനൽ വൃക്കയോ കരളോ ഹൃദയമോ ഇല്ല. എല്ലാവരിലും ഒഴുകുന്നത് മനുഷ്യ രക്തം'
കൊച്ചി: ക്രിമിനൽ കേസിൽ ഉൾപ്പെട്ടന്നതിന്‍റെ പേരിൽ അവയവ ദാനത്തിന് അനുമതി നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി. കൊല്ലം നെടുമ്പന സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്ക് വൃക്ക മാറ്റിവെക്കാന്‍ അനുമതി നിഷേധിച്ച എറണാകളും ജില്ലാ മേൽനോട്ട സമിതിയുടെ നടപടി റദ്ദാക്കിയാണ് ഉത്തരവ്. ക്രിമിനൽ കേസിലെ പ്രതിയായിരുന്നു വൃക്ക നൽകാൻ തയ്യാറായത്. മനുഷ്യ ശരീരത്തിൽ ക്രിമിനൽ വൃക്കയോ കരളോ ഹൃദയമോ ഇല്ല. എല്ലാവരിലും ഒഴുകുന്നത് മനുഷ്യ രക്തമെന്നും കോടതിയുടെ പരാമര്‍ശം.
അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാൽ മേൽനോട്ട സമിതികൾ അപേക്ഷ പരിഗണിച്ച് 24 മണിക്കൂറിനകം തീരുമാനമെടുക്കണം. അപേക്ഷകൾ പരിഗണിക്കാൻ വൈകിയാൽ അതിന്റെ കാരണം മേൽനോട്ട സമിതി വ്യക്തമാക്കണം. ഗുരുതരാവസ്ഥയിലുള്ള രോഗികൾ മാസങ്ങളോളം അനുമതിക്കായി കാത്തുനിൽക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉടൻ സർക്കുലർ ഇറക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.