ലേല കുടിശ്ശിക തിരിച്ച് പിടിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് ഫയൽ ചെയ്യാത്ത ദേവസ്വം ബോർഡുകൾക്കെതിരെ ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി
ദില്ലി: ലേല കുടിശ്ശിക തിരിച്ച് പിടിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് ഫയൽ ചെയ്യാത്ത ദേവസ്വം ബോർഡുകൾക്കെതിരെ ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി. കുടിശ്ശിക വരുത്തിയവരിൽ നിന്ന് തുക തിരിച്ച് പിടിക്കുന്നതിനുള്ള നടപടി സംബന്ധിച്ച റിപ്പോർട്ട് ഫയൽ ചെയ്യാത്തതിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് ഹർജി ഫയൽ ചെയ്തത്. ഹൈക്കോടതി വിധി നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ലേല കുടിശിക വരുത്തിയവരിൽ നിന്ന് പലിശ സഹിതം പണം തിരിച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ആറ് മാസത്തിൽ ഒരിക്കൽ ഫയൽ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എല്ലാ വർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ ഈ റിപ്പോർട്ട് ഫയൽ ചെയ്യാൻ ആണ് ദേവസ്വം ബെഞ്ച് നിർദേശിച്ചത്. എന്നാൽ കുടിശിക തിരിച്ച് പിടിക്കുന്നതിന് റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതായും എന്നാൽ അവ ആറ് മാസത്തിൽ ഒരിക്കൽ കോടതിയെ അറിയിക്കുന്നത് പ്രായോഗികം അല്ലെന്നുമാണ് വാദം. കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകൾക്കുമാണ് ദേവസ്വം ബെഞ്ച് ഈ നിർദേശം നൽകിയിരുന്നത്. നിലവിൽ ഗുരുവായൂർ ദേവസ്വം ബോർഡാണ് അപ്പീൽ സമർപ്പിച്ചത്.


