ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ സത്യവാങ്മൂലത്തിൽ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. അതേസമയം, നേമം മണ്ഡലത്തിലെ ബിജെപി പ്രചാരണത്തിൽ അഘോരി സ്വാമിമാരുടെ സാന്നിധ്യത്തെ മന്ത്രി വി ശിവൻകുട്ടിയും യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥനും പരിഹസിച്ചു.

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അൻവറിന്‍റെ നാമനിർദേശ പത്രിക സ്വീകരിച്ചതിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. അൻവർ നൽകിയ സത്യമാങ്മൂലത്തിൽ ഒരു കേസ് ഉൾപ്പെടുത്തിയില്ലെന്ന് പരാതി. 11 കേസുകൾ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം പൊലീസ് 2025 ൽ രജിസ്റ്റർ ചെയ്ത ഫോൺ ചോർത്തൽ കേസ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം. എന്നാൽ പത്രിക തള്ളണമെന്ന ആവശ്യം വരണാധികാരി തള്ളി. ഇതിനെതിരെ രേഖാമൂലം പരാതി നൽകുമെന്നാണ് ഇപ്പോൾ എൽഡിഎഫ് അറിയിച്ചിട്ടുള്ളത്. അതേസമയം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസിന്‍റെയും പത്രികൾ സ്വീകരിച്ചു. റിയാസിന്‍റെ ഒരു അപരന്‍റെ പത്രിക തള്ളി. അൻവറിന്‍റെ നാല് അപരൻമാരുടെ പത്രികകൾ സ്വീകരിച്ചു.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആസ്തി ആരോപണം ഏറ്റെടുക്കാനില്ലെന്ന് മന്ത്രിയും സിപിഎം സ്ഥാനാർത്ഥിയുമായ വി ശിവൻകുട്ടി വ്യക്തമാക്കി. തങ്ങളുടെ കയ്യിൽ തെളിവ് ഇല്ലെന്നും സാങ്കേതികത്വം പറഞ്ഞ് പത്രിക തള്ളി വാശി തീർക്കാനില്ലെന്നും ശിവൻകുട്ടി പറഞ്ഞു. സ്വത്ത്‌ വിവരം രേഖപ്പെടുത്തിയില്ല എന്ന് പരക്കെ സംസാരം ഉണ്ട്. പക്ഷേ മത്സരം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നേമം മണ്ഡലത്തിലെ ബിജെപി പ്രചാരണത്തിലെ അഘോരി സ്വാമിമാരുടെ സാന്നിധ്യത്തിലും ശിവൻകുട്ടി പ്രതികരിച്ചു. നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ട്. ഈ സ്വാമിമാർ ഒരു നൂറെണ്ണം സ്കൂൾ സമയത്ത് നടന്നാൽ കുട്ടികൾ പേടിക്കും. ഈ ടൈപ്പ് സ്വാമിമാർക്ക് ഇവിടെ വോട്ട് ഉണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രചാരണത്തിലെ അഘോരി സ്വാമിമാരുടെ സാന്നിധ്യത്തെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥനും രം​ഗത്തെത്തി. രാജീവ്‌ ചന്ദ്രശേഖർ മലയാളികളെ കാണണം എന്നാണ് അഭ്യർത്ഥനയെന്നും സാധാരണ ജനങ്ങളെയാണ് കാണേണ്ടതെന്നും അദ്ദേഹം പറ‍ഞ്ഞു. സ്വാമിമാർ വന്നത് യോഗിയുടെ നാട്ടിൽ നിന്നാണ് എന്നാണ് പറഞ്ഞത്. അതിൽ കൂടുതലൊന്നും വേണ്ടല്ലോ എന്നും പരിഹസിച്ചു.