പിണറായി വിജയനും സംഘവും ജപ്പാൻ സന്ദര്‍ശനം തുടങ്ങി : ഓസാക്കയിൽമലയാളി സമൂഹവുമായി സംവാദം
മലയാളി സമൂഹത്തെ പ്രകീര്‍ത്തിച്ച് പിണറായി
"കേരള പുനര്‍നിര്‍മ്മാണത്തിൽ കൈകോര്‍ക്കണം"
"പ്രതിസന്ധി ഘട്ടങ്ങളിലെ പിന്തുണക്ക് നന്ദി"
പിണറായിയും സംഘവും ഒസാക്കയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാൻ കൊറിയ സന്ദര്‍ശനം തുടങ്ങി. ഞായറാഴ്ച വൈകീട്ട് ഒസാക്കയിലെത്തിയ സംഘം മലയാളി സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് മുഖ്യമന്ത്രിയും സംഘവും ഒസാക്കയിലെത്തിയത്. കേരളത്തിന്‍റെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികൾ നൽകിയ കൈത്താങ്ങ് വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ കായിക യുവനക്ഷേമ വകുപ്പ് മന്ത്രിയും ഗതാഗത മന്ത്രിയും ഉദ്യോഗസ്ഥ പ്രമുഖരുമാണ് മുഖ്യമന്ത്രിയുടെ സംഘത്തിന് ഒപ്പമുള്ളത്. ബിസിനസ് പ്രൊഫഷണൽ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ത്ഥികളും സംവാദത്തിൽ പങ്കെടുത്തു. നാടിന്റെ പരിച്ഛേദമാണ് ഇവിടെ കൂടിയിട്ടുള്ളത്. ജപ്പാനിൽ മലയാളികൾ വളരെ കൂടുതലില്ല. എന്നാൽ മലയാളികൾ ലോകത്തിന്റെ ഏത് ഭാഗത്തും നിറഞ്ഞ സാന്നിധ്യമാണെന്ന് പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു:
"
സംസ്ഥാന വികസനത്തിൽ പ്രവാസി സൂഹത്തെ കൂടി പങ്കാളിയാക്കാൻ ലക്ഷ്യമിട്ടാണ് ലോക കേരള സഭ തുടങ്ങിയത്. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിൽ ജപ്പാൻ മികച്ച മാതൃകയാണ് . പ്രളയം അടക്കം പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അതിജീവനത്തിന്‍റെ ജപ്പാൻ മാതൃക പഠിക്കുക കൂടിയാണ് സന്ദര്‍ശന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു