സര്‍ക്കാര്‍ ഈ മേഖലയില്‍ ഇടപെടുമ്പോള്‍ ചില പിപ്പിടികള്‍ വരും. സര്‍ക്കാര്‍ അതൊന്നും നോക്കാതെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വകലാശാലകളെക്കുറിച്ച് ചിലര്‍ പറയുന്നുണ്ട്. അതേകുറിച്ച് ഓര്‍ത്ത് ആരും തല പുണ്ണാക്കേണ്ട. ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റം വരാന്‍ പോകുന്നു. സര്‍ക്കാര്‍ ഈ മേഖലയില്‍ ഇടപെടുമ്പോള്‍ ചില പിപ്പിടികള്‍ വരും. സര്‍ക്കാര്‍ അതൊന്നും നോക്കാതെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരള സർവ്വകലാശാല വി സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസം കൂട്ടി. അടുത്ത മാസം അഞ്ചിനായിരുന്നു കാലാവധി തീരേണ്ടത്. ഗവർണ്ണറുടേയും യു ജി സി യുടേയും നോമിനികൾ മാത്രമാണ് നിലവിൽ കമ്മിറ്റിയിലുള്ളത്. സെനറ്റിൻറെ നോമിനിയെ നിർദ്ദേശിക്കണമെന്ന ഗവർണ്ണറുടെ നിർദ്ദേശം ഇതുവരെ സർവ്വകലാശാല പാലിച്ചിട്ടില്ല. നാലിന് സെനറ്റ് യോഗം ചേരുമെന്നാണ് ഒടുവിൽ സർവ്വകലാശാല അറിയിച്ചത്. ഗവർണ്ണർ രൂപീകരിച്ച രണ്ടംഗ സമിതിയുമായി മുന്നോട്ട് പോകുമെന്ന വ്യക്തമായ സൂചനയാണ് സെർച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടൽ.
കേരള സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണ്ണർ പിന്‍വലിച്ചിരുന്നു. ഗവർണ്ണറുടെ നിർദ്ദേശ പ്രകാരം ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടുന്ന ചാൻസ്ളറുടെ നോമിനികളെയാണ് പിൻവലിച്ചത്. 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ നടപടിയെ കുറിച്ച് വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻപിള്ള പ്രതികരിച്ചില്ല. നാളെ കാര്യവട്ടം ക്യാമ്പസില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തെ കുറിച്ച് പറയാൻ വിളിച്ച വാർത്താസമ്മേളനത്തില്‍ വിവാദങ്ങളെ കുറിച്ച് മറുപടി പറയാതെ ഒഴിഞ്ഞുമാറി. ഈ മാസം 24 നാണ് വൈസ് ചാൻസലർ പദവി ഒഴിയുന്നത്. പുതിയ വൈസ് ചാൻസലറെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണ് ഗവർണറും സർവ്വകലാശാലയും തമ്മിൽ തർക്കം നടക്കുന്നത്.