'മോദിയുടെയും ബിജെപിയുടെയും ക്വട്ടേഷനെടുത്ത മുഖ്യമന്ത്രി'; പിണറായിക്കെതിരെ കെസി വേണുഗോപാൽ
ബിജെപിക്കെതിരെ നിശിത വിമർശനമുന്നയിച്ചാണ് ജോഡോ യാത്ര മുന്നോട്ട് പോകുന്നത്. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജോഡോ യാത്രയെ വിമർശിക്കുന്നതെന്നറിയില്ലെന്നും വേണുഗോപാൽ തുറന്നടിച്ചു.
തൃശൂർ : ഭാരത് ജോഡോ യാത്രയെ വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ക്വട്ടേഷനെടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി. ബിജെപിക്കെതിരെ നിശിത വിമർശനമുന്നയിച്ചാണ് ജോഡോ യാത്ര മുന്നോട്ട് പോകുന്നത്. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജോഡോ യാത്രയെ വിമർശിക്കുന്നതെന്നറിയില്ലെന്നും വേണുഗോപാൽ തുറന്നടിച്ചു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശങ്കകളോ പ്രശ്നങ്ങളോ ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സുഗമമായി നടക്കും. രാഹുൽ ഗാന്ധി നയിക്കണമെന്നായിരുന്നു എല്ലാവരെയും പോലെ തന്റെയും ആഗ്രഹവും. എന്നാൽ മാറി നിൽക്കാൻ അദ്ദേഹത്തിന്റേതായ കാരണമുണ്ടെന്നാണ് മനസിലാക്കുന്നതെന്നും വേണുഗോപാൽ വിശദീകരിച്ചു.
അതേ സമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശൂർ ജില്ലയിൽ പര്യടനം രാവിലെ പുനരാരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ചാലക്കുടിയിൽ നിന്ന് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് ആമ്പല്ലൂരിൽ അവസാനിക്കും. ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന യാത്ര തൃശൂർ തേക്കിൻകാട് മൈതാനത്ത് എത്തിച്ചേരും. തുടർന്ന് പൊതു യോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. നാളെ പാലക്കാട് അതിർത്തിയായ ചെറുതുരുത്തിയിൽ ആണ് ജില്ലയിലെ പദയാത്ര അവസാനിക്കുക.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നലെ വിശ്രമ ദിനമായിരുന്നു. ഇതിനെ ചൊല്ലി ചില വിവാദങ്ങളും ഉയര്‍ന്നിരുന്നു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചെന്നുള്ള ആരോപണമാണ് ബിജെപി നേതാവ് കപില്‍ മിശ്ര ഉന്നയിച്ചത്. ഇത് ലജ്ജാകരമാണെന്നായിരുന്നു ബിജെപി നേതാവിന്‍റെ പ്രതികരണം.
എന്‍ഐഎ നടത്തിയ റെയ്ഡിനെ തുടര്‍ന്നുണ്ടായ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഇന്നലെ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയത്. എന്നാല്‍, പിഎഫ്ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ദിവസം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചെന്ന് ആരോപണം ഉന്നയിച്ചാണ് ബിജെപി നേതാവ് വിമര്‍ശിച്ചത്. അതേസമയം, കപില്‍ മിശ്രയുടെ വിമര്‍ശനത്തോട് കോണ്‍ഗ്രസ് പ്രതികരിക്കുകയും ചെയ്തു.
ഭാരത് ജോഡോ യാത്രയ്ക്ക് ഓരോ ആഴ്ചയിലും ഒരു ദിവസം വിശ്രമ ദിനമുണ്ടെന്ന് കോണ്‍ഗ്രസിന്‍റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു. കഴിഞ്ഞയാഴ്ച ഇത് സെപ്റ്റംബര്‍ 15ന് ആയിരുന്നു. ആർഎസ്എസ് തലവൻ മോഹൻ ഭഗവത് മുസ്ലീംപള്ളിയില്‍ സന്ദര്‍ശനം നടത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങളും പവന്‍ ഉന്നയിച്ചു. പിഎഫ്ഐയോട് മാപ്പ് ചോദിക്കാന്‍ മോഹൻ ഭഗവത് ഒരു പദയാത്ര തുടങ്ങാന്‍ പോവുകയാണോയെന്ന് പറയാനും അദ്ദേഹം ആവശ്യപ്പെട്ടു.