തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒപ്പം നിൽക്കുമെന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ. തുടർഭരണം ഉണ്ടാകുമെന്നത് വെറും വാക്കല്ല, കണക്കുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് സിപിഎം നേതാക്കൾ പറയുന്നു.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ 2021ലെ ഭൂരിപക്ഷം ലഭ്യമായില്ലെങ്കിലും 75 സീറ്റുകൾ നേടി തുടർഭരണം ഉറപ്പിക്കാനാകുമെന്നാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒപ്പം നിൽക്കുമെന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ. കഴിഞ്ഞ തവണ 80 സീറ്റുകൾ പ്രവചിച്ച എക്സിറ്റ്പോൾ ഫലങ്ങൾ മറികടന്ന് 99 സീറ്റുകൾ കിട്ടിയതിനാൽ ഇത്തവണ എക്സിറ്റ് പോളുകൾ പറഞ്ഞ 60ൽ നിന്ന് 70 കടക്കാനാകുമെന്നാണ് എൽഡിഎഫ് നേതൃത്വം കരുതുന്നത്. തുടർഭരണം ഉണ്ടാകുമെന്നത് വെറും വാക്കല്ല, കണക്കുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് സിപിഎം നേതാക്കൾ പറയുന്നു.

എക്സിറ്റ്പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്നാണ് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. മൂന്നാം തുടർഭരണം എന്ന് പറയുന്നത് കണക്കുകൂട്ടിയ ശേഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിജയിക്കുമെന്ന് വെറുതെ പറയുന്നതല്ല, മികച്ച ഭൂരിപക്ഷത്തിൽ ഇടതുപക്ഷം വിജയിക്കും, അധികാരത്തിൽ വരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിൽ നടക്കുന്നത് മുഖ്യമന്ത്രി ചർച്ചയല്ല കലാപമാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടുത്ത മത്സരം നേരിട്ട മന്ത്രിമാരടക്കമുള്ളവർ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നു. ഇക്കുറി സംസ്ഥാനത്ത് പലയിടത്തും കടുത്ത മത്സരമാണ് നടന്നതെങ്കിലും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു. എത്ര സീറ്റ് നേടുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ജനങ്ങളുടെ അഭിപ്രായമല്ല എക്സിറ്റ് പോളുകളുകളില്‍ പ്രതിഫലിച്ചത്. ജയം മാത്രമാണ് പ്രതീക്ഷിക്കുന്നത്, അതുകൊണ്ടുതന്നെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചിന്ത പോലും ഉദിക്കുന്നില്ലെന്നും പേരാമ്പ്രയില്‍ ജയിക്കുമെന്നും ടി പി രാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊട്ടാരക്കരയിൽ എൽഡിഎഫ് തുടരുമെന്ന് കെ എൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഭൂരിപക്ഷം പ്രവചിക്കുന്നില്ല.എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ബാലഗോപാൽ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറയ്ക്ക് വിള്ളലുണ്ടാകില്ലെന്ന് എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ആദ്യം ജയിക്കുന്ന സ്ഥാനാർത്ഥികളിൽ ഒരാളായി താനുമുണ്ടാകുമെന്ന് പ്രതീക്ഷ പങ്കുവെച്ച ശശീന്ദ്രൻ, വീണ്ടും എൽഡിഎഫ് അധികാരത്തിൽ വന്നാൽ മന്ത്രിയാകണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

YouTube video player