കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായമാണ് പിണറായി വിജയന്റെ പത്തു വർഷത്തെ ഭരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വ്യക്തിപരമായ ബഹുമാനത്തിനപ്പുറം പിണറായിയുടെ രാഷ്ട്രീയ നിലപാടുകളോടോ ഭരണനേട്ടങ്ങളോടോ തനിക്ക് യാതൊരു യോജിപ്പുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശം പത്ത് വർഷങ്ങളാണ് കടന്നുപോയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏറ്റവും പരാജയപ്പെട്ട സിപിഎം മുഖ്യമന്ത്രിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയന്റെ രാഷ്ട്രീയ പാരമ്പര്യത്തെയും ഭരണത്തെയും കടന്നാക്രമിച്ച്രാജീവ് ചന്ദ്രശേഖർ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും ജനങ്ങൾ കടുത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
'നഷ്ടപ്പെട്ട ദശകം'
പിണറായി വിജയന്റെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണം കേരളത്തിന്റെ ചരിത്രരേഖകളിൽ രേഖപ്പെടുത്താൻ പോകുന്നത് ഒരു 'നഷ്ടപ്പെട്ട ദശകം' എന്ന നിലയിലായിരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 'എനിക്ക് അദ്ദേഹവുമായി വ്യക്തിപരമായ ബന്ധങ്ങളൊന്നുമില്ല. ഒരു മുതിർന്ന നേതാവ് എന്ന നിലയിൽ ബഹുമാനിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടോ നേട്ടങ്ങളോടോ എനിക്ക് യാതൊരു ബഹുമാനവുമില്ല. നാടിനെ നശിപ്പിക്കുകയും സിപിഎമ്മിനെ തകർക്കുകയും ചെയ്ത മുഖ്യമന്ത്രി എന്ന നിലയിലാകും ചരിത്രം പിണറായി വിജയനെ അടയാളപ്പെടുത്തുക,' അദ്ദേഹം വ്യക്തമാക്കി.
ഇ.കെ. നായനാരെയും വി.എസ്. അച്യുതാനന്ദനെയും പോലുള്ള മുൻ സിപിഎം മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോൾ പിണറായി വിജയൻ ഏറ്റവും പിന്നിലാണെന്നും, കേരളത്തിന്റെ വികസനത്തെ അദ്ദേഹം പിന്നോട്ടടിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സിപിഎം ഐഡിയോളജി എത്രത്തോളം കഴിവില്ലാത്തതാണെന്ന് പത്ത് വർഷം കൊണ്ട് ജനങ്ങൾക്ക് മുന്നിൽ തെളിയിക്കാൻ പിണറായി വിജയന് സാധിച്ചു എന്നത് മാത്രമാണ് ഈ ഭരണത്തിന്റെ ഏക ഗുണമെന്നും അദ്ദേഹം പരിഹസിച്ചു.
മൂന്നാം എൽഡിഎഫ് സർക്കാർ സാധ്യത 'വട്ടപ്പൂജ്യം'
തുടർച്ചയായ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രചാരണങ്ങളെ രാജീവ് ചന്ദ്രശേഖർ തള്ളിക്കളഞ്ഞു. 'മൂന്നാം എൽഡിഎഫ് സർക്കാരിനുള്ള സാധ്യത വട്ടപ്പൂജ്യമാണ്. 140 മണ്ഡലങ്ങളിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും ജനങ്ങൾക്കിടയിലുള്ള ഈ മാറ്റത്തിന്റെ ആവശ്യം ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ്. ഇനിയും ഒരു സിപിഎം എംഎൽഎയ്ക്ക് വോട്ട് ചെയ്യാൻ എന്ത് ലോജിക്കാണ് ജനങ്ങളുടെ മുന്നിലുള്ളത്?' അദ്ദേഹം ചോദിച്ചു.
ബംഗാളിലും ത്രിപുരയിലും സിപിഎം തകർന്നത് പെട്ടെന്നായിരുന്നുവെന്നും അതേ സാഹചര്യം കേരളത്തിലും ആവർത്തിക്കാൻ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ വീഴ്ചയുടെ ഗുണം കോൺഗ്രസിന് ലഭിക്കില്ലെന്നും, ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തിൽ ഒന്നാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റം
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും എൽഡിഎയും കേരളത്തിൻ്റെ നില മെച്ചപ്പെടുത്തുമെന്ന് രാജീവ് ചന്ദ്രശേഖർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആരും പ്രതീക്ഷിക്കാത്ത മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു കയറുമെന്നും ജനങ്ങൾ മാറ്റത്തിനായി ബിജെപിയെയാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വോട്ടർമാർക്ക് മുന്നിൽ എൽഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണെന്നും, ഒരു ബദൽ ശക്തിയായി ബിജെപി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.


