ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ചുള്ള ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവിന് മറുപടി നല്‍കി മുഖ്യമന്ത്രി.  വീടുകൾ പൂർത്തികരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ എടുത്തോട്ടെയെന്ന് പിണറായി വിജയന്‍.

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി യുഡിഎഫ് പദ്ധതിയുടെ തുടർച്ചയാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രിയുടെ മറുപടി. വീടുകൾ പൂർത്തികരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ എടുത്തോട്ടെയെന്ന് പിണറായി വിജയൻ പറഞ്ഞു. അവരുടെ വീടുകൾ പൂർത്തികരിക്കാൻ കഴിഞ്ഞുവെന്നതാണ് പ്രധാനം. അങ്ങനെ പൂർത്തിയാക്കിയത് 52,000 വീടുകളാണ്. എന്നാൽ ഇടത് സർക്കാർ ഒന്നരലക്ഷത്തോളം വീടുകൾ പുതുതായി നിർമ്മിച്ചുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജിൽ നടത്തിയ തൽസമയപരിപാടിയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'പൂർത്തിയാക്കാൻ കഴിയാത്ത വീടുകൾ പൂർത്തീകരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷനേതാവിന് വേണമെങ്കിൽ എടുത്തോട്ടെ, ഞങ്ങൾക്ക് വേണ്ട. അവരുടെ വീടുകൾ പൂർത്തിയാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഞങ്ങൾക്ക് പ്രധാനം. അക്കാര്യത്തിൽ ഒരു മിഥ്യാഭിമാനവും ഞങ്ങൾക്കില്ല'- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ലൈഫ് മിഷന്‍ പദ്ധതി പറ്റിപ്പാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് ഭയം മൂത്ത് ഭ്രാന്ത് പിടിച്ചെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് തിരിച്ചടിച്ചത്.