പി എം ശ്രീയിൽ നിലപാടിൽ പിന്നോട്ടില്ലെന്ന് ബിനോയ് വിശ്വം. സിപിഐ സംസ്ഥാന കൗൺസിലിലാണ് ബിനോയ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകപക്ഷീയമായി സിപിഎമ്മിന് പിഎം ശ്രീ നടപ്പാക്കാൻ ആവില്ലെന്നും ബിനോയ് വിശ്വം പറയുന്നു.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയോടുള്ള ആശങ്ക സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ച് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം. എംവി ഗോവിന്ദനുമായുള്ള ഫോൺ സംഭാഷണത്തിലാണ് പാർട്ടിയുടെ ആശങ്ക ബിനോയ് വിശ്വം ആവർത്തിച്ചത്. സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ബിനോയ് ഇക്കാര്യം അറിയിച്ചത്. പിഎം ശ്രീക്കെതിരായ പാർട്ടി നിലപാടിൽ പിന്നോട്ടില്ലെന്നും ബിനോയ് വ്യക്തമാക്കി. ഏകപക്ഷീയമായി സിപിഎമ്മിന് പിഎം ശ്രീ നടപ്പാക്കാൻ ആവില്ലെന്നും ബിനോയ് വിശ്വം പറയുന്നു. അതേസമയം, ഏത് സിപിഐ എന്ന് താൻ മാധ്യമങ്ങളോട് ചോദിച്ചിട്ടില്ലെന്ന് സംഭാഷണത്തിൽ എംവി ഗോവിന്ദൻ വിശദീകരിച്ചു. അങ്ങനെ ചോദിക്കില്ലെന്ന് തനിക്ക് അറിയാമെന്ന് ബിനോയ് വിശ്വവും പറഞ്ഞു

സിപിഎമ്മും വിദ്യാഭ്യാസമന്ത്രിയുടെ പലതരം വിശദീകരണം നടത്തുമ്പോഴും പിഎം ശ്രീയോടുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്നാണ് സിപിഐ വ്യക്തമാക്കുന്നു. ഇന്നലെ കാബിനറ്റ് യോഗത്തിൽ റവന്യുമന്ത്രി കെ രാജൻ വിമർശനം ഉയർത്തിയിരുന്നു. നേരത്തെ രണ്ട് തവണ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് മാറ്റിവെച്ചതാണ് പിഎം ശ്രീ. ഇപ്പോൾ വീണ്ടും പദ്ധതിയിൽ ചേരുന്നുവെന്ന വാർത്ത വരുകയാണ്. ഇതിൽ പാർട്ടിക്ക് വലിയ ആശങ്കയുണ്ടെന്നും രാജൻ ഇന്നലെ അറിയിച്ചിരുന്നു. പക്ഷെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സിപിഐ ആശങ്കയോട് ഒന്നും പ്രതികരിച്ചില്ല. റവന്യുമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ യോഗം മറ്റ് അജണ്ടയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ബിനോയ് വിശ്വം പാർട്ടി മന്ത്രിമാരെ വീട്ടിലേക്ക് വിളിപ്പിച്ചു. ഈ ചർച്ചയിലാണ് കാബിനറ്റിൽ എതിർപ്പ് രേഖപ്പെടുത്താൻ നിർദ്ദേശമുണ്ടായത്. ആരാണ് സിപിഐയെന്ന എം വി ഗോവിന്ദൻ്റെ പരിഹാസത്തിനടക്കം ബിനോയ് വിശ്വം ഇന്നലെ മറുപടി നൽകിയിരുന്നു. അതേസമയം, ഏത് സിപിഐ എന്ന് ചോദിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ ഇന്ന് പ്രതികരിച്ചു. അങ്ങിനെ ചോദിക്കുമെന്ന് കരുതുന്നില്ലെന്നും ബിനോയ് ഇന്ന് പറഞ്ഞു.