യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു, കൊടിതോരണങ്ങളില്ലാതെ യൂണിറ്റ് അംഗങ്ങള്‍ക്ക് മാത്രം പ്രവേശനം
യൂണിറ്റ് പ്രഖ്യാപനത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജിലേക്ക് നീങ്ങിയ കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
തിരുവനന്തപുരം: യൂണിറ്റ് പ്രഖ്യാപനത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജിലേക്ക് നീങ്ങിയ കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ യൂണിറ്റ് ഭാരവാഹികളെ മാത്രം കേളേജിലേക്ക് കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചു. അതേസമയം കെഎസ്‍യുവിന്‍റെ കൊടി കേളേജിനകത്തേക്ക് കൊണ്ടുപോകാന്‍പൊലീസ് അനുവദിച്ചില്ല.
നീണ്ട 18 വര്‍ഷത്തിന് ശേഷം കെഎസ്‍യു യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ് പ്രഖ്യാപിച്ചിരുന്നു. അമല്‍ ചന്ദ്രന്‍ യൂണിറ്റ് പ്രസിഡന്‍റും ആര്യ എസ് നായര്‍ വൈസ് പ്രസിഡന്‍റുമായ ഏഴംഗ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്. ആരോഗ്യകരമായ ക്യാംപസ് രാഷ്ട്രീയത്തിനായി പോരാടുമെന്ന് കെസ്‍യു യൂണിറ്റ് പ്രസിഡന്‍റ് പറഞ്ഞു. നേരത്തെ താനടക്കമുള്ളവരെ ഭയപ്പെടുത്തി എസ്എഫ്‍ഐക്ക് വേണ്ടി ജയ് വിളിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്നും അമല്‍ പറഞ്ഞു.
കാണാം ചിത്രങ്ങള്‍ : ഒടുവില്‍, യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായെത്തി; കാവലായി കേരളാ പൊലീസും
പിഎസ്‍സി പരീക്ഷാ ക്രമേക്കേടും എസ്എഫ്ഐ അധിക്രമങ്ങളിലെ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ട് നടത്തുന്ന സമരപ്പന്തലില്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്താണ് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് പ്രകടനമായി പോയ കെഎസ്‍യു പ്രവര്‍ത്തകരെയാണ് പൊലീസ് തടഞ്ഞത്. കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികളെ മാത്രമാണ് പൊലീസ് ഇന്ന് അകത്തേക്ക് കടത്തിവിട്ടത്. കോളേജ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
കത്തിക്കുത്തിനെ തുടർന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് തുറക്കുന്നത്. കനത്ത പൊലീസ് കാവല്‍ അടുത്ത ദിവസങ്ങളിലും തുടരാനാണ് തീരുമാനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ പ്രിൻസിപ്പാളിനെയും നിയമിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. അതേസമയം അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കെഎസ്‍യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.